< Back
Kerala
Stand changing of Sidhiq Setts Granddaughters in Munambam Case Documents Are Here
Kerala

മുനമ്പം ഭൂമി വഖഫെന്ന് സിദ്ധീഖ് സേഠിന്റെ മകൾ, അല്ലെന്ന് മകളുടെ മക്കളുടെ വാദം; നിലപാട് മാറ്റം തെളിയിക്കുന്ന രേഖ മീഡിയവണിന്

Web Desk
|
9 April 2025 9:35 AM IST

2008 ഏപ്രില്‍ 22നാണ് സുബൈദാ ബായി വഖഫ് ബോർഡിൽ ഹരജി നൽകുന്നത്.

കോഴിക്കോട്: മുനമ്പം ഭൂമിയിൽ സിദ്ധീഖ് സേഠിന്റെ മകളുടെ മക്കളുടെ നിലപാടുമാറ്റം തെളിയിക്കുന്ന രേഖ മീഡിയവണിന്. മുനമ്പത്തെ ഭൂമി വഖഫാണെന്നും തിരിച്ചുപിടിക്കണമന്നും ആവശ്യപ്പെട്ട് സിദ്ധീഖ് സേഠിന്റെ മകൾ സുബൈദാ ബായിയാണ് വഖഫ് ബോർഡിന് ആദ്യ ഹരജി നൽകുന്നത്. 2008 ഏപ്രില്‍ 22നാണ് സുബൈദാ ബായി വഖഫ് ബോർഡിൽ ഹരജി നൽകുന്നത്. ഇതിൽ മുനമ്പം ഭൂമി വഖഫാണെന്നും അത് ഏറ്റെടുക്കണമെന്നും ആവശ്യപ്പെടുന്നു.

ഫാറൂഖ് കോളജ് ഈ ഭൂമി നല്ല രീതിയിൽ കൈകാര്യം ചെയ്തില്ലെന്നും അതിനാൽ പിതാവിന്റെ പേരിൽ ഒരു ട്രസ്റ്റ് രൂപീകരിച്ച് അതിനെ പരിപാലിക്കാൻ താനും സഹോദരങ്ങളും ആഗ്രഹിക്കുന്നു എന്നും വഖഫ് ബോർഡിന് നൽകിയ ഹരജിയിൽ സുബൈദാ ബായി പറഞ്ഞിരുന്നു. ഈ ഹരജിയുടെ അടിസ്ഥാനത്തിലാണ് ഭൂമി വഖഫ് ബോർഡ് ഏറ്റെടുക്കുന്നത്.

ഈ ഏറ്റെടുക്കൽ നടപടിക്കെതിരെയാണ് ഫാറൂഖ് കോളജ് ട്രൈബ്യൂണലിനെ സമീപിച്ചത്. ഈ അപ്പീലിലാണ്, ആദ്യ കേസിൽ വഖഫ് ഭൂമിയെന്ന് വാദിച്ച സുബൈദാ ബായിയുടെ മക്കൾ നിലപാട് മാറ്റിയത്. ഭൂമി വഖഫല്ലെന്ന വാദമാണ് സുബൈദാ ബായിയുടെ മക്കള്‍ ഇന്നലെ വഖഫ് ട്രൈബ്യൂണല്‍ വാദിച്ചത്.

കേസിൽ നസീർ സേഠ്, ഇർഷാദ് സേഠ് എന്നിവരടക്കം സിദ്ധീഖ് സേഠിന്റെ മറ്റു ബന്ധുക്കളും മക്കളുമടങ്ങുന്ന വേറെയും ഹരജിക്കാരുണ്ട്. ഭൂമി വഖഫാണെന്ന നിലപാടാണ് ഇവർക്കുള്ളത്. എന്നാൽ സുബൈദാ ബായി എന്ന മകളുടെ മക്കൾ മാത്രമാണ് നിലപാട് മാറ്റിയത്.

അതേസമയം, സേഠിന്റെ മകളുടെ മക്കളുടെ നിലപാടുമാറ്റത്തിന് പ്രസക്തിയില്ലെന്നും വഖഫാണെന്ന് ബോർഡ് കണ്ടെത്തുകയും രജിസ്റ്റർ ചെയ്യുകയും പറവൂർ സബ് കോടതിയും ഹൈക്കോടതിയും അംഗീകരിക്കുകയും ചെയ്തിരിക്കെ ഇത് കേസിനെ ബാധിക്കില്ലെന്നും വഖഫ് ബോർഡ് വാദിക്കുന്നു.

എന്നാൽ ഫാറൂഖ് കോളജിന്റെയും മുനമ്പം നിവാസികളുടെയും വാദത്തിന് പിന്തുണയേകുന്നതാണ് സേഠിന്റെ മകളുടെ മക്കളുടെ മലക്കംമറിച്ചിൽ. ഇന്ന് ട്രൈബ്യൂണലിൽ വാദം തുടരുമ്പോൾ സുബൈദാ ബായിയുടെ മക്കളുടെ നിലപാടുമാറ്റം ഇവർ ഉന്നയിക്കാനാണ് സാധ്യത





Similar Posts