< Back
Kerala
ഫ്‌ളിപ്കര്‍ട്ടിൽ നിന്ന് 1.6 കോടി രൂപയുടെ 332 ഫോണുകൾ കവർന്നു; എറണാകുളത്ത്  അഞ്ചുപേർക്കെതിരെ കേസ്
Kerala

ഫ്‌ളിപ്കര്‍ട്ടിൽ നിന്ന് 1.6 കോടി രൂപയുടെ 332 ഫോണുകൾ കവർന്നു; എറണാകുളത്ത് അഞ്ചുപേർക്കെതിരെ കേസ്

Web Desk
|
14 Nov 2025 5:12 PM IST

വിവിധ കമ്പനികളുടെ ഫോണുകളാണ് മോഷ്ടിക്കപ്പെട്ടത്

കൊച്ചി: എറണാകുളം ജില്ലയിൽ ഓൺലൈൻ പ്ലാറ്റ്‌ഫോമിലെ ഡെലിവറി ഹബ്ബുകളിൽ നിന്ന് 1.61 കോടി രൂപയുടെ മൊബൈൽ ഫോണുകൾ കാണാതായ പരാതിയിൽ കേസെടുത്ത് പൊലീസ്.

ഫ്ലിപ്കാർട്ട് എൻഫോഴ്‌സ്‌മെന്റ് ഓഫീസർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, എറണാകുളം റൂറൽ സൈബർ പൊലീസ് വ്യാഴാഴ്ച കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

കാഞ്ഞൂർ, കുറുപ്പംപടി, മേക്കാട്, മൂവാറ്റുപുഴ എന്നിവിടങ്ങളിലെ ഡെലിവറി ഹബ്ബുകളിലാണ് തട്ടിപ്പ് കണ്ടെത്തിയത്. കാഞ്ഞൂർ, കുറുപ്പംപടി, മേക്കാട്, മൂവാറ്റുപുഴ ഹബ്ബുകളുടെ ചുമതലയുണ്ടായിരുന്ന സിദ്ദിഖി, കെ. അലിയാർ, ജാസിം ദിലീപ്, ഹാരിസ് പിഎ, മാഹിൻ നൗഷാദ് എന്നിവർക്കെതിരെയാണ് കേസ്.

2025 ഓഗസ്റ്റ് 8 നും ഒക്ടോബർ 10 നും ഇടയിൽ വ്യാജ വിലാസങ്ങളും വിവിധ മൊബൈൽ നമ്പറുകളും ഉപയോഗിച്ച് ഫ്ലിപ്കാർട്ട് പ്ലാറ്റ്‌ഫോമിൽ നിന്ന് പ്രതി 332 മൊബൈൽ ഫോണുകളാണ് ഓർഡർ ചെയ്തത്. 1.61 കോടി രൂപ വിലവരുന്ന ഫോണുകളിൽ ഐഫോൺ, സാംസങ് ഗാലക്‌സി, വിവോ, ഐക്യുഒ എന്നിവയുടെ മോഡലുകൾ ഉൾപ്പെടുന്നു. കാഞ്ചൂർ ഹബ്ബിൽ നിന്നുമാത്രം 18.14 ലക്ഷം രൂപ വിലവരുന്ന 38 ഫോണുകളും, കുറുപ്പംപടി ഹബ്ബിൽ നിന്ന് 40.97 ലക്ഷം രൂപ വിലവരുന്ന 87 ഫോണുകളും, മേക്കാട് ഹബ്ബിൽ നിന്ന് 48.66 ലക്ഷം രൂപ വിലവരുന്ന 101 ഫോണുകളും, മൂവാറ്റുപുഴ ഹബ്ബിൽ നിന്ന് 53.41 ലക്ഷം രൂപ വിലവരുന്ന 106 ഫോണുകളും ഓർഡർ ചെയ്തിട്ടുണ്ട്. ഈ ഫോണുകളെല്ലാം അതത് ഡെലിവറി സെന്ററുകളിൽ എത്തിയതിന് ശേഷം കാണാതായതായി റിപ്പോർട്ട് ചെയ്യുകയായിരുന്നു. വഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.

Similar Posts