< Back
Kerala

Kerala
കുറുക്കൻമൂലയിലെ കടുവക്കായുള്ള തിരച്ചിൽ നിർത്തുന്നു
|27 Dec 2021 9:59 PM IST
10 ദിവസത്തിലേറെയായി ജനവാസ മേഖലകളിൽ കടുവയുടെ സാന്നിധ്യമില്ലാത്തതിനാലാണ് നടപടി
വയനാട് കുറുക്കന്മൂലയിൽ ജനവാസ മേഖലയിലിറങ്ങി വളർത്തുമൃഗങ്ങളെ കൊന്ന കടുവയ്ക്കായുള്ള തിരച്ചിൽ നിർത്താനൊരുങ്ങി വനം വകുപ്പ്. കുറുക്കന്മൂലയിൽ സ്ഥാപിച്ച അഞ്ച് കൂടുകൾ അടിയന്തരമായി മാറ്റാൻ ഉത്തരമേഖല സിസിഎഫ് ഉത്തരവിട്ടു. 10 ദിവസത്തിലേറെയായി ജനവാസ മേഖലകളിൽ കടുവയുടെ സാന്നിധ്യമില്ലാത്തതിനാലാണ് നടപടി.
ഉൾവനത്തിലേക്ക് കടന്ന കടുവ ഇനി തിരിച്ചു വരില്ലെന്നാണ് നിഗമനം. എന്നാൽ 70 കാമറകൾ ഉപയോഗിച്ചുള്ള നിരീക്ഷണം തുടരും. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ഉൾക്കാട്ടിലേക്ക് പാതയൊരുക്കി, കുങ്കിയാനകളുടെ സഹായത്തോടെ മയക്കുവെടി സംഘങ്ങൾ കാട്ടിനുള്ളിൽ തിരച്ചിൽ നടത്തിയിട്ടും കടുവയെ കണ്ടെത്താനായിരുന്നില്ല.
തോൽപ്പെട്ടി വന്യജീവിസങ്കേതം, ദേവട്ടം, അമ്മാനി, കുരുക്കൻമൂല, നരിമാന്തിക്കൊല്ലി, ഈശ്വരക്കൊല്ലി എന്നിവിടങ്ങളിലായാണ് നാലു സംഘങ്ങളായി തിരച്ചിൽ നടത്തിയത്.