< Back
Kerala
ആറ്റിങ്ങലില്‍ വഴിയോരക്കച്ചവടക്കാരുടെ മത്സ്യം നഗരസഭ ജീവനക്കാര്‍ വലിച്ചെറിഞ്ഞെന്ന് പരാതി
Kerala

ആറ്റിങ്ങലില്‍ വഴിയോരക്കച്ചവടക്കാരുടെ മത്സ്യം നഗരസഭ ജീവനക്കാര്‍ വലിച്ചെറിഞ്ഞെന്ന് പരാതി

Web Desk
|
10 Aug 2021 3:52 PM IST

പരാതികൾ ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ മത്സ്യം പിടിച്ചെടുക്കുകയായിരുന്നെന്ന് നഗരസഭ.

തിരുവനന്തപുരം ആറ്റിങ്ങലിൽ മത്സ്യവിൽപന നടത്തിയ വയോധികയുടെ മത്സ്യം നഗരസഭാ ജീവനക്കാർ വലിച്ചെറിഞ്ഞു. മത്സ്യം വലിച്ചെറിഞ്ഞതിനെ തുടർന്ന് വയോധിക റോഡിൽ കിടന്ന് പ്രതിഷേധിച്ചു. പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മത്സ്യം പിടിച്ചെടുത്തതെന്നാണ് ആറ്റിങ്ങൽ നഗരസഭ വ്യക്തമാക്കിയത്.

എന്നാല്‍ നഗരസഭയുടെ നിര്‍ദേശം മറികടന്ന് വില്‍പന നടത്തിയിട്ടില്ലെന്നാണ് മത്സ്യവില്‍പ്പനക്കാര്‍ പറഞ്ഞത്. പതിനാറായിരം രൂപയുടെ മീന്‍ നശിപ്പിച്ചെന്നാണ് വില്‍പനക്കാര്‍ പറയുന്നത്. കൈവശമുള്ള മീന്‍കുട്ട ബലമായി പിടിച്ചുവാങ്ങി നഗരസഭയുടെ വണ്ടിയില്‍ കയറ്റുന്നതിനിടെ മീന്‍ മുഴുവന്‍ വഴിയില്‍ എറിയുകയായിരുന്നു. തലയില്‍ വെച്ചിരുന്ന മീന്‍കുട്ട വരെ ജീവനക്കാര്‍ വലിച്ചു താഴെയിട്ടെന്നും വില്‍പനക്കാര്‍ പറഞ്ഞു.

എന്നാല്‍ മീന്‍ വഴിയിലെറിഞ്ഞെന്ന വാദം നഗരസഭ തള്ളി. ജനങ്ങളുടെ നിരന്തരമായ പരാതിയെ തുടര്‍ന്ന് വഴിയോരക്കച്ചവടം നിരോധിച്ചയിടത്തായിരുന്നു മീന്‍ വില്‍പനയെന്നും അത് തടയുകയാണ് ചെയ്തതെന്നും ആറ്റിങ്ങല്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ അഡ്വ എസ് കുമാരി മിഡിയാവണിനോട് പറഞ്ഞു.

Similar Posts