< Back
Kerala
സ്വിഗ്ഗി തൊഴിലാളികളുടെ സമരം അഞ്ചാം ദിനവും തുടരുന്നു; ഉപഭോക്താക്കളോട് ഖേദം പ്രകടിപ്പിച്ച്  മാനേജ്‌മെന്റ്
Kerala

സ്വിഗ്ഗി തൊഴിലാളികളുടെ സമരം അഞ്ചാം ദിനവും തുടരുന്നു; ഉപഭോക്താക്കളോട് ഖേദം പ്രകടിപ്പിച്ച് മാനേജ്‌മെന്റ്

Web Desk
|
18 Nov 2022 6:20 AM IST

പൊളളയായ അവകാശവാദമാണ് മാനേജ്‌മെന്റ് ഉന്നയിക്കുന്നതെന്ന് തൊഴിലാളികൾ

കൊച്ചി: എറണാകുളത്തെ സ്വിഗ്ഗി ഭക്ഷണവിതരണ തൊഴിലാളികൾ നടത്തുന്ന സമരം നാല് ദിവസം പിന്നിടുമ്പോൾ ഉപഭോക്താക്കൾക്കളോട് ഖേദം പ്രകടിപ്പിച്ച് കമ്പനി. ഭക്ഷണ വിതരണ തൊഴിലാളികൾക്ക് ഈ മേഖലയിലെ മറ്റേത് കമ്പനിയേക്കാളും വേതനം നൽകുന്നെണ്ടെന്നാണ് മാനേജ്‌മെന്റ് അവകാശപ്പെടുന്നത്. എന്നാൽ ഇത് പൊള്ളയായ വാദമാണെന്ന് തൊഴിലാളികൾ പറയുന്നു.

നഗരത്തിലെ ഭക്ഷണ വിതരണ തൊഴിലാളികളുടെ പ്രതിവാര വേതനം കഴിഞ്ഞ 12 മാസത്തിനുള്ളിൽ 20 ശതമാനം വരെ വർധിപ്പിക്കുക മാത്രമല്ല, അത് ഈ മേഖലയിലെ ഏറ്റവും മികച്ചതാണെന്നാണ് സ്വിഗ്ഗി അധികൃതർ പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നത്. നിലവിൽ തൊഴിലാളികളുമായി ചർച്ച തുടരുകയാണെന്നും തടസപ്പെട്ട സേവനങ്ങൾ ഉടൻ പുനരാരംഭിക്കുമെന്നുമാണ് സ്വിഗ്ഗിയുടെ വിശദീകരണം. എന്നാൽ പൊളളയായ അവകാശവാദമാണ് സ്വിഗ്ഗി മാനേജ്‌മെന്റ് ഉന്നയിക്കുന്നതെന്ന് തൊഴിലാളികൾ പറയുന്നു.

മിനിമം വേതനം നാല് കിലോമീറ്ററിന് 20 രൂപയിൽ നിന്ന് 30 രൂപയാക്കണമെന്നതാണ് ഭക്ഷണ വിതരണ തൊഴിലാളികളുടെ പ്രധാന ആവശ്യം. പ്രശ്‌ന പരിഹാരം കാണാതെ പകരക്കാരെ ഉപയോഗിച്ച് ഭക്ഷണ വിതരണം നടത്തുകയാണ് സ്വിഗ്ഗി അധികൃതരെന്ന് തൊഴിലാളികൾ പറയുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി സ്വിഗ്ഗിയുടെ കൊച്ചി സോണൽ ഓഫീസിലേക്ക് വിവിധ ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തിൽ തൊഴിലാളികൾ പ്രതിഷേധ മാർച്ച് നടത്തിയിരുന്നു.

പ്രതിഷേധം ശക്തമായതോടെ തൊഴിലാളി പ്രതിനിധികളുമായി ഉടൻ ചർച്ച നടത്താനാനൊരുങ്ങുകയാണ് സ്വിഗ്ഗി അധികൃതർ.

Related Tags :
Similar Posts