< Back
Kerala
Jithu
Kerala

നിലമ്പൂരിൽ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; അപകടം ഫെൻസിങിന് കറണ്ട് എടുക്കാൻ വേണ്ടി സ്ഥാപിച്ച കമ്പിയിൽ നിന്നെന്ന് എഫ്ഐആര്‍

Web Desk
|
8 Jun 2025 7:43 AM IST

അനുമതി ഇല്ലാതെയാണ് വൈദ്യുതി കമ്പി വലിച്ചതെന്ന് പൊലീസ് വ്യക്തമാക്കി

മലപ്പുറം: നിലമ്പൂരിൽ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ അപകടം ഫെൻസിങിന് കറണ്ട് എടുക്കാൻ വേണ്ടി സ്ഥാപിച്ച കമ്പിയിൽ നിന്നെന്ന് എഫ്ഐആര്‍. മറ്റുള്ളവർക്ക് അപകടം ഉണ്ടാകുമെന്ന് അറിഞ്ഞു കൊണ്ടുള്ള പ്രവൃത്തിയെന്നും എഫ്ഐആറിൽ പറയുന്നു. അനുമതി ഇല്ലാതെയാണ് വൈദ്യുതി കമ്പി വലിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്ഥലം പാട്ടത്തിനെടുത്തയാളും സഹായിയുമാണ് കസ്റ്റഡിയിൽ.

അതേസമയം മരിച്ച ജിത്തുവിന്‍റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. നിലമ്പൂർ ജില്ലാ ആശുപത്രിയിലായിരിക്കും പോസ്റ്റുമോർട്ടം. ഷോക്കേറ്റ മറ്റ് രണ്ട് കുട്ടികൾ ആശുപത്രിയിൽ തുടരുകയാണ്. സംഭവത്തിൽ യുഡിഎഫ് പ്രതിഷേധം ഇന്നും തുടർന്നേക്കും.

സ്വകാര്യ വ്യക്തി സ്ഥാപിച്ച പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റാണ് വെള്ളക്കെട്ട സ്വദേശി ജിത്തു മരിച്ചത്. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപതിയിലാനുള്ളത്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദ്ദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഷോക്കിൽ പരിക്കേറ്റ മറ്റു രണ്ടു പേരും ചികിത്സയിലാണ്.

വന്യജീവി ആക്രമണം തടയാൻ നടപടിയെടുക്കാത്ത സർക്കാർ സ്പോൺസർ ചെയ്ത കൊലപാതകമാണ് ഇതെന്ന് ആരോപിച്ച് യുഡിഎഫ് പ്രവർത്തകർ ഇന്നലെ നിലമ്പൂർ ജംഗ്ഷനിൽ റോഡ് ഉപരോധിച്ചിരുന്നു. സംഭവത്തിൽ കുറ്റക്കാരായവർക്കെതിരെ നടപടിയെടുത്തിലെങ്കിൽ ഇന്നുംപ്രതിഷേധം തുടരാനാണ് യുഡിഎഫ് തീരുമാനം.

അതേസമയം അപകടത്തെ കോൺഗ്രസ് രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നാണ് സിപിഎം നിലപാട്. ഇന്നലെ പ്രതിഷേധിച്ചവരെ പൊലീസ് കസ്റ്റഡിയിലെടുത്ത പൊലീസ് നടപടി കൂടുതൽ പ്രതിഷേധത്തിനിടയാക്കി. ഇന്ന് വഴിക്കടവിലും പ്രതിഷേധം ഉണ്ടായേക്കും.


Similar Posts