< Back
Kerala
Students suicide after ragging; AISF wants investigation
Kerala

റാഗിങ് പീഡനത്തെ തുടർന്ന് ഒമ്പതാം ക്ലാസ് വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ സമഗ്രാന്വേഷണം വേണം: എഐഎസ്എഫ്

Web Desk
|
31 Jan 2025 6:18 PM IST

നിയമം മൂലം നിർമാർജനം ചെയ്തിട്ടും സ്‌കൂളുകളിലും കോളജുകളിലും അപമാനകരമായി തുടരുന്ന റാഗിങ് എന്ന സാമൂഹ്യവിപത്തിനെതിരെ സർക്കാർ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് എഐഎസ്എഫ് നേതാക്കൾ പറഞ്ഞു.

തിരുവനന്തപുരം: തൃപ്പൂണിത്തുറ സ്വദേശിയും തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയുമായ മിഹിർ ക്രൂരമായ റാഗിങ്ങിനെ തുടർന്ന് ആത്മഹത്യ ചെയ്ത സംഭവത്തിൽ സമഗ്രാന്വേഷണം നടത്തണമെന്ന് എഐഎസ്എഫ് സംസ്ഥാന എക്സിക്യൂട്ടിവ് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റാഗിങ് നിരോധന നിയമം ഫലപ്രദമായി നടപ്പിലാക്കാൻ സർക്കാർ തയ്യാറാകണം. തന്റെ മകൻ ക്രൂരമായ റാഗിങ്ങിനാണ് ഇരയായതെന്ന് മിഹിറിന്റെ അമ്മ പരാതിപ്പെട്ടിട്ടുണ്ട്. മകന്റെ മരണശേഷം സുഹൃത്തുക്കൾ അയച്ചുതന്ന ചില മൊബൈൽ ചാറ്റുകളിൽ നിന്നുമാണ് മകൻ ഇത്രയും വലിയ പീഡനങ്ങൾ ഏറ്റുവാങ്ങിയിരുന്നതായി മനസ്സിലായതെന്നും അവർ പറയുന്നു. മരണമടഞ്ഞ വിദ്യാർഥി സ്‌കൂളിൽ നിന്ന് വലിയ രീതിയിലുള്ള പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിരുന്നതായി റിപ്പോർട്ടുകളുണ്ട്.

വിദ്യാർഥിയെക്കൊണ്ട് സീനിയർ വിദ്യാർഥികൾ ക്ലോസറ്റിൽ മുഖം പൂഴ്ത്തിവെച്ച് ഫ്‌ളഷ് ചെയ്തുവെന്നതടക്കമുള്ള ആരോപണങ്ങൾ മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണ്. നിയമം മൂലം നിർമാർജനം ചെയ്തിട്ടും സ്‌കൂളുകളിലും കോളജുകളിലും അപമാനകരമായി തുടരുന്ന റാഗിങ് എന്ന സാമൂഹ്യവിപത്തിനെതിരെ ശക്തമായ നിലപാടുകൾ സർക്കാർ സ്വീകരിക്കണം.

കേരളത്തിലടക്കം രാജ്യത്ത് അഞ്ച് വർഷത്തിനിടെ റാഗിങ്ങിനിരയായ 25 വിദ്യാർഥികൾ ജീവനൊടുക്കിയെന്ന യുജിസിയുടെ കണക്കുകളും ആശങ്കയുണർത്തുന്നതാണ്. മിഹിറിന്റെ മരണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും സ്‌കൂൾ അധികൃതരുടെ നിഷ്‌ക്രിയാവസ്ഥയടക്കം അന്വേഷണപരിധിയിൽ ഉൾപെടുത്തണമെന്നും കുറ്റവാളികൾക്കെതിരെ മാതൃകാപരമായ ശിക്ഷാനടപടികൾ സ്വീകരിക്കണമെന്നും എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ആർ.എസ് രാഹുൽ രാജും സെക്രട്ടറി പി. കബീറും ആവശ്യപ്പെട്ടു.

Related Tags :
Similar Posts