
'100 പള്ളികളുണ്ടെന്ന് പറഞ്ഞ് പുതിയതിന് അനുമതി നിഷേധിക്കുന്നതെങ്ങനെ?'; ഹൈക്കോടതി ഉത്തരവിനെ വിമർശിച്ച് സുപ്രിംകോടതി
|നിലമ്പൂരിൽ വാണിജ്യ കെട്ടിടം പള്ളിയാക്കി മാറ്റാൻ നൂറുൽ ഇസ്‌ലാം സാംസ്‌കാരിക സംഘം നൽകിയ ഹരജിയിലാണ് സുപ്രിംകോടതി പരാമർശം
മലപ്പുറം: നിലമ്പൂരിൽ പുതിയ മുസ്‍ലിം പള്ളിക്ക് അനുമതി നിഷേധിച്ചതിൽ കേരള ഹൈക്കോടതി ഉത്തരവിനെ വിമർശിച്ച് സുപ്രിം കോടതി.നൂറ് മുസ്‍ലിം പള്ളികൾ ഉണ്ടെന്ന് പറഞ്ഞ് പുതിയതിന് അനുമതി നിഷേധിക്കുന്നതിന് എങ്ങനെയെന്ന് സുപ്രിംകോടതി ചോദിച്ചു.കേരള ഹൈക്കോടതി ഉത്തരവിന് എതിരായ ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് ജെ ബി പർഡിവാല അധ്യക്ഷനായ ബെഞ്ച് ആണ് നിർണായക നിരീക്ഷണം നടത്തിയത്.
കേരള ഹൈക്കോടതി വിധിക്ക് എതിരെ നൂറുൽ ഇസ്‌ലാം സാംസ്‌കാരിക സംഘം എന്ന സമർപ്പിച്ച ഹരജിയിൽ സുപ്രിംകോടതി നോട്ടീസ് അയച്ചു. മലപ്പുറം നിലമ്പൂരിൽ വാണിജ്യ കെട്ടിടം പള്ളിയാക്കി മാറ്റാൻ നൂറുൽ ഇസ്‌ലാം സാംസ്‌കാരിക സംഘം നൽകിയ അപേക്ഷ മലപ്പുറം ജില്ലാ കലക്ടർ നിരസിച്ചിരുന്നു. കെട്ടിടം സ്ഥിതിചെയ്യുന്ന പ്രദേശത്ത് അഞ്ചു കിലോമീറ്റർ ചുറ്റളവിൽ സമാനമായ 36 മുസ്‍ലിം പള്ളികൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അപേക്ഷ നിരസിച്ചത്. ഈ നടപടിക്കെതിരേ സംഘം ഹൈക്കോടതിയെ സമീപിച്ചെങ്കിലും, കലക്ടറുടെ നിലപാട് ഹൈക്കോടതി ശരിവച്ചു .ഇതോടെയാണ് അപ്പീലുമായി സുപ്രിംകോടതിയിലെത്തിയത്.