< Back
Kerala
Supreme Court grants interim bail to RSS activists accused in Shan murder case
Kerala

കെ.എസ് ഷാൻ കൊലക്കേസ്​; പ്രതികളായ ആർഎസ്എസ് പ്രവർത്തകർക്ക് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രിം കോടതി

Web Desk
|
28 May 2025 7:18 PM IST

ആർഎസ്എസുകാരായ പ്രതികൾ കേരളത്തിന്റെ സമാധാന അന്തരീക്ഷം തകർക്കുമെന്ന് സംസ്ഥാനം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു

ന്യൂഡൽഹി: ആലപ്പുഴയിലെ എസ് ഡിപിഐ നേതാവ് കെ.എസ് ഷാൻ കൊലക്കേസിൽ പ്രതികളായ ആർഎസ്എസ് പ്രവർത്തകർക്ക് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രിം കോടതി. ഇടക്കാല ജാമ്യത്തിൽ ഇറങ്ങുന്ന പ്രതികൾ ആലപ്പുഴ ജില്ലയിൽ പ്രവേശിക്കരുതെന്നും സുപ്രിം കോടതി നിർദേശിച്ചു. വിചാരണ നടപടിയോടെ പ്രതികൾ പൂർണ്ണമായും സഹകരിക്കണമെന്നും സുപ്രിം കോടതി വ്യക്തമാക്കി.

ഷാൻ വധക്കേസിൽ പ്രതികളായ ആർഎസ്എസ് പ്രവർത്തകരായ അഭിമന്യു, അതുൽ, സനന്ദ്, വിഷ്ണു എന്നിവർക്കാണ് ഇടക്കാല ജാമ്യം അനുവദിച്ചത്.

പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്ന് സുപ്രിം കോടതിയിൽ സംസ്ഥാന സർക്കാർ സത്യവാങ്മൂലം നൽകിയിരുന്നു. ആർഎസ്എസുകാരായ പ്രതികൾ സ്വൈര്യ വിഹാരം നടത്തുന്നത് കേരളത്തിന്റെ സമാധാന അന്തരീക്ഷം തകർക്കുമെന്നും സംസ്ഥാനം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു..

2021 ഡിസംബർ 18 ന് രാത്രിയാണ് മണ്ണഞ്ചേരിക്ക് സമീപം വച്ച് എസ്‍ഡിപിഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ.എസ് ഷാൻ കൊല്ലപ്പെട്ടത്. 19ന് രാവിലെ ബിജെപി ഒബിസി മോർച്ച നേതാവ് രൺജീത് ശ്രീനിവാസനും കൊല്ലപ്പെട്ടു. രൺജിത് ശ്രീനിവാസൻ കേസിൽ വിചാരണ പൂർത്തിയാവുകയും പിഎഫ്ഐ-എസ്‍ഡിപിഐ പ്രവർത്തകരായ പ്രതികൾക്കെല്ലാം വധശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. 2021 ഫെബ്രുവരിയിൽ വയലാറിൽ നന്ദു എന്ന ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ടതിൻ്റെ തുടർച്ചയായാണ് ഷാൻ,രൺജിത് കൊലപാതകങ്ങൾ നടന്നത്.

Similar Posts