< Back
Kerala
നിയമസഭാ കയ്യാങ്കളിക്കേസ് ഇന്ന് വീണ്ടും സുപ്രിംകോടതിയിൽ; സർക്കാറിന് നിർണായകം
Kerala

നിയമസഭാ കയ്യാങ്കളിക്കേസ് ഇന്ന് വീണ്ടും സുപ്രിംകോടതിയിൽ; സർക്കാറിന് നിർണായകം

Web Desk
|
15 July 2021 9:55 AM IST

കേസിലെ അപ്പീൽ പിൻവലിക്കാനാണ് സർക്കാർ ആലോചന

ന്യൂഡൽഹി: നിയമസഭാ കയ്യാങ്കളിക്കേസിൽ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി സുപ്രിംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബഞ്ചാണ് വാദം കേൾക്കുന്നത്. കേസിലെ അപ്പീൽ പിൻവലിക്കാനാണ് സർക്കാർ ആലോചന. മന്ത്രി വി ശിവൻ കുട്ടി അടക്കമുള്ളവർ പ്രതിസ്ഥാനത്തുള്ള കേസിൽ പ്രതികൂല പരാമർശമുണ്ടായാൽ അത് സർക്കാറിന് തിരിച്ചടിയാകും. രാവിലെ പതിനൊന്ന് മണിക്കാണ് കേസ് പരിഗണിക്കുന്നത്.

കഴിഞ്ഞ തവണ കേസ് പരിഗണിച്ച വേളയിൽ പ്രതികൾ കുറ്റവിചാരണ നേരിടണമെന്ന് ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഢും എംആർ ഷായും അടങ്ങുന്ന ബഞ്ച് പറഞ്ഞിരുന്നു. കോടതി കടുത്ത നിലപാടെടുത്ത സാഹചര്യത്തിലാണ് കേസ് പിൻവലിക്കാൻ സർക്കാർ ആലോചിക്കുന്നത്. അപ്പീൽ പിൻവലിക്കുകയാണ് എങ്കിൽ പ്രതികൾക്ക് വിചാരണക്കോടതിയിൽ വിചാരണ നേരിടേണ്ടി വരും.

2015 മാർച്ച് 13ന് ബാർ കോഴ വിവാദം കത്തിനിൽക്കെ ധനമന്ത്രി കെ.എം. മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്താനാണ് നിയസമഭയിൽ അന്നത്തെ പ്രതിപക്ഷത്തെ ഇടതു എം.എൽ.എമാർ അഴിഞ്ഞാടിയത്. പ്രതിപക്ഷം സ്പീക്കറുടെ കസേരടയടക്കം മറിച്ചിട്ടു. മന്ത്രി ശിവൻകുട്ടിക്ക് പുറമെ ഇ.പി. ജയരാജൻ, കെ.ടി. ജലീൽ, കെ. അജിത്ത് എന്നിവരടക്കമുള്ള എം.എൽ.എമാർക്കെതിരെ പൊതുമുതൽ നശിപ്പിച്ചതടക്കമുള്ള വകുപ്പുകൾ ചേർത്താണ് കൻറോൺമെൻറ് പൊലീസ് കേസെടുത്തത്. കേസിൽ കുറ്റപത്രം സമർപ്പിച്ചരുന്നെങ്കിലും ഇടത് സർക്കാർ അധികാരത്തിൽ വന്നതോടെ പിൻവലിക്കാൻ ശ്രമിക്കുകയായിരുന്നു.

Similar Posts