
പ്രിയങ്ക ഗാന്ധിക്ക് പിറന്നാൾ ആശംസകൾ നേർന്ന് ടി.സിദ്ധീഖ് എംഎൽഎ
|താൻ ചെയ്യുന്ന നൂറുകണക്കിന് പ്രവർത്തനങ്ങൾ ഒരാളെയും അറിയിക്കാതെ മറ്റുള്ളവർക്കുവേണ്ടി ചെയ്തുകൊണ്ടിരിക്കുന്ന ഇന്ത്യ കണ്ട ശക്തയായ വനിതയാണ് പ്രിയങ്ക ഗാന്ധിയെന്നും ടി.സിദ്ധീഖ് ഫേസ്ബുക്കിൽ കുറിച്ചു
വയനാട്: വയനാട് എംപിയും കോൺഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധിക്ക് പിറന്നാൾ ആശംസകൾ നേർന്ന് ടി.സിദ്ധീഖ് എംഎൽഎ. താൻ ചെയ്യുന്ന നൂറുകണക്കിന് പ്രവർത്തനങ്ങൾ ഒരാളെയും അറിയിക്കാതെ മറ്റുള്ളവർക്കുവേണ്ടി ചെയ്തുകൊണ്ടിരിക്കുന്ന ഇന്ത്യ കണ്ട ശക്തയായ വനിതയാണ് പ്രിയങ്ക ഗാന്ധിയെന്നും ടി.സിദ്ധീഖ് ഫേസ്ബുക്കിൽ കുറിച്ചു. മുണ്ടക്കൈ ദുരന്തത്തെ നേരിട്ട ഒരു കുട്ടിയുടെ സംഭവവും സിദ്ധീഖ് പങ്കുവെച്ചു.
'മുണ്ടക്കൈ ദുരന്തത്തെ നേരിട്ട ഒരു കുഞ്ഞുണ്ട്.നമ്മുടെയൊക്കെ ഓമനയായി വളരുന്ന ഒരു പയ്യൻ. അവനെ കണ്ട ശേഷം പ്രിയങ്ക ഗാന്ധി ഒരു കാര്യം പ്രത്യേകം പറഞ്ഞേൽപ്പിച്ചു. അവന് അനുഭവിക്കുന്ന പ്രയാസത്തെ മറക്കാൻ ഊർജസ്വലമായി മുന്നോട്ടു പോകാൻ അവന്റെ പേശി ബലം വർധിപ്പിക്കാൻ അവന് നല്ല ഒരു ക്വാളിറ്റി ഉള്ള സൈക്കിൾ വാങ്ങിക്കൊടുക്കണം. ഞാൻ സൈക്കിൾ വാങ്ങി അവന്റെ വീട്ടിൽ എത്തി. സൈക്കിൾ കൈമാറുന്നതും കുടുംബത്തിന്റെ കൂടെയുള്ള ഒരു ഫോട്ടോയും പ്രിയങ്ക ഗാന്ധിക്ക് അയച്ചു കൊടുത്തു. ഉടനെ പ്രിയങ്ക ഗാന്ധിയുടെ ഒരു മറുപടി വന്നു. "അവന്റെ മുഖം പുറത്തു കാണിക്കാതെ ശ്രദ്ധിക്കണം. ഈ ഫോട്ടോയും വിഡിയോയും പുറത്ത് പോകാതെ ശ്രദ്ധിക്കണം." അദ്ദേഹം കുറിച്ചു.
വയനാടിന്റ പ്രശ്നങ്ങൾ മനസിലാക്കാനും പ്രശ്നങ്ങൾ പരിഹരിക്കാനും പദ്ധതികളും പരിപാടികളുമുണ്ടെങ്കിലും സർക്കാർ ഇല്ലാത്തതു മാത്രമാണ് തന്റെ തടസമെന്നും സിദ്ധീഖ് കൂട്ടിച്ചേർത്തു.
ടി.സിദ്ധീഖിന്റെ കുറിപ്പിന്റെ പൂർണരൂപം:
'പ്രിയങ്ക ഗാന്ധിയുടെ പിറന്നാൾ ദിനത്തിൽ മാത്രമല്ല എല്ലായ്പ്പോഴും ഞാൻ ഓർക്കുന്ന ഒരു കാര്യമുണ്ട്.
മുണ്ടക്കൈ ദുരന്തത്തെ നേരിട്ട ഒരു കുഞ്ഞുണ്ട്.നമ്മുടെയൊക്കെ ഓമനയായി വളരുന്ന ഒരു പയ്യൻ. അവനെ കണ്ട ശേഷം പ്രിയങ്ക ഗാന്ധി ഒരു കാര്യം പ്രത്യേകം പറഞ്ഞേൽപ്പിച്ചു.
അവന് അനുഭവിക്കുന്ന പ്രയാസത്തെ മറക്കാൻ ഊർജസ്വലമായി മുന്നോട്ടു പോകാൻ അവന്റെ പേശി ബലം വർധിപ്പിക്കാൻ അവന് നല്ല ഒരു ക്വാളിറ്റി ഉള്ള സൈക്കിൾ വാങ്ങിക്കൊടുക്കണം. ഞാൻ സൈക്കിൾ വാങ്ങി അവന്റെ വീട്ടിൽ എത്തി. സൈക്കിൾ കൈമാറുന്നതും കുടുംബത്തിന്റെ കൂടെയുള്ള ഒരു ഫോട്ടോയും പ്രിയങ്ക ഗാന്ധിക്ക് അയച്ചു കൊടുത്തു. ഉടനെ പ്രിയങ്ക ഗാന്ധിയുടെ ഒരു മറുപടി വന്നു . "അവന്റെ മുഖം പുറത്തു കാണിക്കാതെ ശ്രദ്ധിക്കണം. ഈ ഫോട്ടോയും വിഡിയോയും പുറത്ത് പോകാതെ ശ്രദ്ധിക്കണം." ഇത്രയും കരുതൽ, താൻ ചെയ്യുന്ന നൂറുകണക്കിന് പ്രവർത്തനങ്ങൾ ഒരാളെയും അറിയിക്കാതെ മറ്റുള്ളവർക്കുവേണ്ടി ചെയ്തുകൊണ്ടിരിക്കുന്ന ഇന്ത്യ കണ്ട ശക്തയായ വനിത. ഇന്ദിരാ ഗാന്ധിയുടെ മരണം സ്വന്തം പിതാവിന്റെ മരണം നേരിട്ടു അനുഭവിച്ച വനിത. വയനാടിന്റ പ്രിയങ്കരി. വയനാടിന് വേണ്ടി പാർലമെന്റിനകത്തു വലിയ പോരാത്തതിന് നേതൃത്വം കൊടുത്തു. വയനാടിന്റ പ്രശ്നങ്ങൾ മനസ്സിലാക്കാനും പ്രശ്നങ്ങൾ പരിഹരിക്കാനും പദ്ധതികളും പരിപാടികളുമുണ്ട് സർക്കാർ ഇല്ലാത്തതു മാത്രമാണ് എന്റെ തടസം. പക്ഷേ അതും നമ്മൾ പരിഹരിക്കും.'