< Back
Kerala
ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യഹരജി ഇന്ന് പരിഗണിക്കും
Kerala

ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യഹരജി ഇന്ന് പരിഗണിക്കും

Web Desk
|
3 Feb 2026 6:55 AM IST

കട്ടിളപ്പാളി കേസിലും ദ്വാരപാലക ശില്പ കേസിലും തനിക്ക് പങ്കില്ലെന്ന് കാട്ടി തന്ത്രി ജാമ്യഹരജി സമർപ്പിച്ചിട്ടുണ്ട്

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യഹരജി ഇന്ന് കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും. കട്ടിളപ്പാളി കേസിലും ദ്വാരപാലക ശില്പ കേസിലും തനിക്ക് പങ്കില്ലെന്ന് കാട്ടി തന്ത്രി ജാമ്യഹരജി സമർപ്പിച്ചിട്ടുണ്ട്. അതേസമയം ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യഹരജി നാളെയാണ് കോടതി പരിഗണിക്കുന്നത്.

ആചാരപരമായ കാര്യങ്ങളിലല്ലാതെ സ്വർണക്കൊള്ളയുമായി തനിക്ക് യാതൊരു പങ്കുമില്ല എന്ന് കാട്ടിയാണ് തന്ത്രി ജാമ്യഹരജി സമർപ്പിച്ചിരിക്കുന്നത്. ഹരജിയിൽ വിജിലൻസ് കോടതി വിശദമായ വാദം കേട്ട ശേഷം വിധി പറയാൻ ആയി മാറ്റാൻ ആണ് സാധ്യത. രണ്ട് കേസുകളിലും സമർപ്പിച്ച ജാമ്യ ഹരജിയിൽ കോടതി ഒരുമിച്ച് വാദം കേൾക്കും. തന്ത്രിക്ക് മുഖ്യപ്രതി ഉണ്ണികൃഷ്‌ണൻ പോറ്റിയോട് ഉൾപ്പടെ അടുത്ത ബന്ധം ഉണ്ടെന്നാണ് എസ്ഐടി കണ്ടെത്തൽ.

കേസിൽ ഇതുവരെ മൂന്നുപേർ ജയിൽ മോചിതരായി. മുരാരി ബാബുവിനും സുധീഷ് കുമാറിനും സ്വാഭാവിക ജാമ്യം അനുവദിച്ച കോടതി മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എസ് ശ്രീകുമാറിന് 43-ാം ദിവസം ജാമ്യം നൽകിയിരുന്നു. ദ്വാരപാലക ശില്പ കേസിൽ ജാമ്യം ലഭിച്ച ഉണ്ണികൃഷ്ണൻ പോറ്റി കട്ടിളപ്പാളി കേസിലും ജാമ്യഹരജി സമർപ്പിച്ചിട്ടുണ്ട്. നാളെ കോടതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യഹരജി പരിഗണിക്കും. പ്രേത്യേക അന്വേഷണ സംഘം ഇതുവരെ കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ പോറ്റിക്കും ജാമ്യം ലഭിക്കാനാണ് സാധ്യത. കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നതിൽ ഹൈകോടതി ഉൾപ്പടെ വിമർശനം ഉന്നയിച്ചിട്ടും എസ്ഐടി ഇതുവരെയും തീരുമാനം എടുത്തിട്ടില്ല.



Similar Posts