< Back
Kerala
കണ്ണീര്‍ ഓര്‍മയില്‍; പെട്ടിമുടി ദുരന്തത്തിന് അഞ്ചാണ്ട്
Kerala

കണ്ണീര്‍ ഓര്‍മയില്‍; പെട്ടിമുടി ദുരന്തത്തിന് അഞ്ചാണ്ട്

Web Desk
|
6 Aug 2025 7:26 AM IST

ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയത് 70 ജീവനുകള്‍

ഇടുക്കി: പെട്ടിമുടി ദുരന്തത്തിന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് അഞ്ചു വയസ്സ്. 2020 ഓഗസ്റ്റ് അഞ്ചിന് പെയ്തിറങ്ങിയ പെരുമഴയത്ത് ഉരുള്‍പൊട്ടി ഒലിച്ചുപോയത് 70 ജീവനുകള്‍ ആയിരുന്നു. ഉറ്റവരെ നഷ്ടപ്പെട്ട മനുഷ്യരുടെ വേദനയില്‍ മൗനം തളം കെട്ടുകയാണ് ദുരന്തഭൂമിയില്‍.

നാലുലയങ്ങളിലായി ഉറങ്ങിക്കിടന്ന 32 കുടുംബങ്ങളെയാണ് ഉരുളെടുത്തത്. മരിച്ചവരില്‍ കുഞ്ഞുമക്കളും ഗര്‍ഭിണികളും വൃദ്ധരും ഉണ്ടായിരുന്നു. 12 പേര്‍ എല്ലാം നഷ്ടപ്പെട്ടിട്ടും ജീവന്റെ തുടിപ്പുമായി ദുരന്തത്തെ അതിജീവിച്ചു.

ഇടുക്കി രാജമലയിലെ കണ്ണന്‍ ദേവന്‍ തേയിലത്തോട്ടത്തിനുള്ളിലെ ലയങ്ങളില്‍ ഉറങ്ങിക്കിടന്ന തൊഴിലാളികള്‍ ആയിരുന്നു ഉരുളില്‍പ്പെട്ടത്. ദുരന്തത്തെ അതിജീവിച്ചവരെ കമ്പനി പുനരധിവസിപ്പിച്ചു.

തമിഴ്‌നാട് കേരള സര്‍ക്കാരുകള്‍ ധനസഹായം നല്‍കിയെങ്കിലും, കേന്ദ്രസര്‍ക്കാര്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നല്‍കുമെന്ന് പറഞ്ഞ തുക ഇതേവരെ ലഭ്യമായിട്ടില്ല.

വാര്‍ഷിക ദിനത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ട ഭൂമിയിലേക്ക് ദുരന്തം ബാക്കിയാക്കിയവര്‍ ഒന്നുകൂടി കടന്നു ചെല്ലും. മൗനം ഓര്‍മ്മകള്‍ക്ക് മേല്‍ പെയ്തിറങ്ങും.

Similar Posts