< Back
Kerala
ആറ് പള്ളികളിലും തൽസ്ഥിതി തുടരാം; പള്ളിത്തർക്കത്തിൽ യാക്കോബായ സഭയ്ക്ക് താൽക്കാലികാശ്വാസം
Kerala

ആറ് പള്ളികളിലും തൽസ്ഥിതി തുടരാം; പള്ളിത്തർക്കത്തിൽ യാക്കോബായ സഭയ്ക്ക് താൽക്കാലികാശ്വാസം

Web Desk
|
17 Dec 2024 6:07 PM IST

ആറ് പള്ളികൾ കൈമാറണമെന്ന ഉത്തരവ് നടപ്പാക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് സുപ്രിം കോടതി നിരീക്ഷണം

ന്യൂഡൽഹി: ഓർത്തഡോക്സ് - യാക്കോബായ സഭാ പള്ളിത്തർക്കക്കേസിൽ, യാക്കോബായ സഭയ്ക്ക് താൽകാലികാശ്വാസം. മറ്റൊരു ഉത്തരവുണ്ടാകുന്നതുവരെ ആറ് പള്ളികളിലും തൽസ്ഥിതി തുടരണമെന്ന് സുപ്രിംകോടതി നിർദേശിച്ചു.

ആറ് പള്ളികൾ കൈമാറണമെന്ന ഉത്തരവ് നടപ്പാക്കാൻ ബുദ്ധിമുട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. എത്ര പള്ളികളുടെ അധികാരം ഓർത്തഡോക്സ് -യാക്കോബായ സഭകളുടെ കൈവശമുണ്ടെന്ന് അറിയിക്കാൻ സംസ്ഥാന സർക്കാറിന് കോടതി നിർദേശം നൽകി.

ഡിസംബർ മൂന്നിന് എറണാകുളം, പാലക്കാട് ജില്ലകളിൽ തർക്കം നിലനിൽക്കുന്ന ആറ് പള്ളികളുടെ ഭരണം ഓർത്തഡോക്സ് സഭക്ക് കൈമാറാൻ സുപ്രിംകോടതി യാക്കോബായ സഭയോട് നിർദേശിച്ചിരുന്നു. അതേസമയം പള്ളികളിലെ സെമിത്തേരി, സ്‌കൂളുകൾ എന്നിവ ഉൾപ്പടെയുള്ള പൊതുസംവിധാനങ്ങളിൽ ഒരു വിഭാഗത്തിൽപ്പെട്ടവരെയും വിലക്കരുതെന്ന് സുപ്രിംകോടതി ഓർത്തഡോക്സ് സഭക്ക് നിർദേശം നൽകി.

ദേവാലയങ്ങളുടെ കാര്യത്തിൽ സർക്കാരിന്റെയും പൊലീസിന്റെയും ഇടപെടൽ അവസാന ഘട്ടത്തിലാണ് ഉണ്ടാകേണ്ടത്. അത് ആദ്യത്തിൽ തന്നെ ഉണ്ടാവുന്നത് പ്രശ്നങ്ങൾ സങ്കീർണമാക്കും. മതസ്ഥാപനങ്ങളിലേക്ക് പൊലീസിനെ അയക്കുന്നതിന് താത്പര്യമില്ലെന്നും കോടതി വ്യക്തമാക്കി. മലങ്കര സഭക്ക് കീഴിലുള്ള പള്ളികളിൽ 1934ലെ ഭരണഘടന അനുസരിച്ചാണ് ഭരണം നടത്തേണ്ടതെന്ന 2017ലെ സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നിർദേശം നൽകുന്നതെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജ്വൽ ഭുയാൻ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

Similar Posts