< Back
Kerala
മന്ത്രി എം.ബി രാജേഷിന്റേത് ഫ്രഷ് കട്ട് ഉടമകളുടെ ഭാഷ, വസ്തുതകള്‍ മറച്ചുവെച്ച് ബോധപൂര്‍വം നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു: താമരശ്ശേരി ഫ്രഷ് കട്ട് വിരുദ്ധ സമരസമിതി
Kerala

'മന്ത്രി എം.ബി രാജേഷിന്റേത് ഫ്രഷ് കട്ട് ഉടമകളുടെ ഭാഷ, വസ്തുതകള്‍ മറച്ചുവെച്ച് ബോധപൂര്‍വം നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു': താമരശ്ശേരി ഫ്രഷ് കട്ട് വിരുദ്ധ സമരസമിതി

Web Desk
|
28 Jan 2026 8:36 PM IST

വസ്തുതകള്‍ മറച്ചുവെച്ച് ബോധപൂര്‍വം സഭയെ തെറ്റിദ്ധരിപ്പിച്ച മന്ത്രി ഫ്രഷ് കട്ട് ഉടമകള്‍ക്ക് വേണ്ടി നിലകൊള്ളുന്നത് ജനങ്ങളെ വെല്ലുവിളിക്കലാണെന്നും സമരസമിതി ആരോപിച്ചു

കോഴിക്കോട്: മന്ത്രി എം.ബി രാജേഷിന്റേത് ഫ്രഷ് കട്ട് ഉടമകളുടെ ഭാഷയെന്ന് താമരശ്ശേരി ഫ്രഷ് കട്ട് വിരുദ്ധ സമരസമിതി. മാലിന്യപ്രശ്‌നം ഇപ്പോഴും രൂക്ഷമാണ്. നിയമസഭയില്‍ വസ്തുതകള്‍ മറച്ചുവെച്ച് ബോധപൂര്‍വം സഭയെ തെറ്റിദ്ധരിപ്പിച്ച മന്ത്രി ഫ്രഷ് കട്ട് ഉടമകള്‍ക്ക് വേണ്ടി നിലകൊള്ളുന്നത് ജനങ്ങളെ വെല്ലുവിളിക്കലാണെന്നും സമരസമിതി ആരോപിച്ചു.

'നിയമസഭയില്‍ ഇന്ന് മന്ത്രി പച്ചക്കള്ളമാണ് പറഞ്ഞത്. ഇരകള്‍ ഇപ്പോഴും സമരത്തിലാണുള്ളത്. ഫ്രഷ് കട്ടിന്റെ മുതലാളിയെ പോലെയാണ് ബഹുമാനപ്പെട്ട മന്ത്രി ഇന്ന് സംസാരിച്ചത്. ഇപ്പോഴും പ്രദേശത്താകെ രൂക്ഷമായ ഗന്ധം തുടരുന്നു. 150ഓളം ജനങ്ങള്‍ ഇപ്പോഴും ഒളിവില്‍ തുടരുകയാണ്. ഇവര്‍ക്കെല്ലാവര്‍ക്കും വേണ്ടി ഒറ്റ എഫ്‌ഐആറിലേക്ക് ചുരുക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കുകയുണ്ടായി. അതിന് തെറ്റായ രീതിയിലാണ് മന്ത്രി മറുപടി പറഞ്ഞത്. ആറ് വര്‍ഷമായി ഞങ്ങളുടെ സമരം മാറ്റമില്ലാതെ തുടരുന്നു. പ്രശ്‌നം പരിഹരിക്കാമെന്നും മാലിന്യം 20 ടണ്‍ മാത്രമായിട്ട് ചുരുക്കാമെന്നുമെല്ലാം പറയുന്നുണെങ്കിലും ഒന്നും ഇതുവരേയും നടപ്പിലായിട്ടില്ല. അതിനിടയിലാണ് കോടതിയെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് ഫ്രഷ് കട്ട് മുതലാളിയെ പോലെ മന്ത്രി സംസാരിക്കുന്നത്'. ഫ്രഷ് കട്ട് വിരുദ്ധ സമരസമിതി നേതാവ് ഷിബു കുടുക്കില്‍ മീഡിയവണിനോട് പറഞ്ഞു.

ഫ്രഷ് കട്ട് സംസ്‌കരണ പ്ലാന്റിലെത്തുന്ന മാലിന്യങ്ങള്‍ നിലവില്‍ 20 ടണ്‍ ആയി പരിമിതപ്പെടുത്തിയെന്നും നൈറ്റ് ഷിഫ്റ്റ് ഒഴിവാക്കി കാര്യമായ പരാതികള്‍ക്കിടയില്ലാത്ത വിധം പ്രവര്‍ത്തനം പുനരാരംഭിച്ചുവെന്നുമായിരുന്നു മന്ത്രി ഇന്ന് നിയമസഭയില്‍ പറഞ്ഞിരുന്നത്. നവീകരണത്തിന് ശേഷം പ്ലാന്റിന്റെ പ്രവര്‍ത്തനത്തിന് കാര്യമായ പുരോഗതിയുണ്ടായതായി സമരസമിതി തന്നെ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെതിരെയാണ് സമരസമിതിയുടെ പ്രതികരണം.

Similar Posts