< Back
Kerala
Ramesh Chennithala against one nation one election
Kerala

മാധ്യമപ്രവർത്തകന്‍റെ ഫോൺ പിടിച്ചെടുക്കാനുള്ള ശ്രമം ഫാഷിസം: രമേശ് ചെന്നിത്തല

Web Desk
|
21 Dec 2024 8:42 PM IST

‘മാധ്യമങ്ങളുടെ വായ മൂടിക്കെട്ടാനുള്ള ശ്രമം അവസാനിപ്പിക്കണം’

തിരുവനന്തപുരം: പി.എസ്.സിയിലെ വ്യക്തിവിവരങ്ങൾ വിൽപനക്ക് വെച്ചത് സംബന്ധിച്ച് വാർത്ത നൽകിയ ‘മാധ്യമം’ ലേഖകന്‍റെ ഫോൺ പിടിച്ചെടുക്കുമെന്നത് ഉൾപ്പെടെ ക്രൈംബ്രാഞ്ച് ഭീഷണി ഭരണഘടന അവകാശലംഘനമാണെന്ന് രമേശ് ചെന്നിത്തല എംഎൽഎ. വാർത്തയിൽ പറഞ്ഞ കാര്യങ്ങൾ അന്വേഷിക്കുന്നതിന് പകരം റിപ്പോർട്ടർക്കും പത്രത്തിനും എതിരെ സർക്കാർ നീങ്ങുന്നത് ഫാഷിസമാണ്.

മാധ്യമങ്ങൾക്ക് മൂക്കുകയർ ഇടാനുള്ള ഇടതുസർക്കാർ അജണ്ടയുടെ ഭാഗമായി മാത്രമേ പൊലീസ് നടപടിയെ കാണാൻ കഴിയൂ. ഭരണഘടന ഉറപ്പ് നൽകുകയും ഹൈക്കോടതി ആവർത്തിച്ചു ശരിവയ്ക്കുകയും ചെയ്ത മാധ്യമ സ്വാതന്ത്ര്യത്തിന്‍റെ കടയ്ക്കൽ കത്തിവയ്ക്കുന്ന ഈ നീക്കം ജനാധിപത്യമൂല്യങ്ങൾക്കു തന്നെ എതിരാണ്. കേരള പബ്ലിക് സർവിസ് കമ്മീഷനിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികളുടെ യൂസർ ഐ.ഡിയും പാസ്‌വേഡും സൈബർ ഹാക്കർമാർ പി.എസ്.സി സർവറിൽനിന്ന് ചോർത്തി ഡാർക്ക് വെബിൽ വിൽപനക്ക് വച്ച വിവരം വാർത്തയായതിന്‍റെ പേരിലാണ് ക്രൈംബ്രാഞ്ച് നടപടി.

കേരളത്തിന്‍റെ മുഖ്യമന്ത്രി ഇതൊന്നും അറിയുന്നില്ലെന്നാണോ. ജനപക്ഷത്തുനിന്ന് വാർത്ത ചെയ്യുകയെന്നത് മാധ്യമ ധർമമാണ്. പൊലീസ് നടപടികളിലുടെ അതിന് തടയിടാൻ ശ്രമിക്കുന്നത് ജനാധിപത്യ വ്യവസ്ഥക്ക് ഭൂഷണമല്ല. ചുറ്റും നടക്കുന്ന തെറ്റായ പ്രവണതകൾ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാനുള്ള പൗരന്‍റെ അവകാശങ്ങൾക്ക് വിലങ്ങിടാനാണ് ഇതുവഴി പൊലീസ് യഥാർത്ഥത്തിൽ ശ്രമിക്കുന്നത്. മാധ്യമങ്ങളുടെ വായ മൂടിക്കെട്ടാനുള്ള ശ്രമം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Similar Posts