
ആശിർനന്ദയുടെ മരണം; പാലക്കാട് സെന്റ് ഡോമനിക് കോൺവന്റ് സ്‌കൂൾ മാനേജ്‌മെന്റിനെതിരെ കേസ് എടുക്കണമെന്ന് കുടുംബം
|മൂന്ന് അധ്യാപകർക്ക് എതിരെ കഴിഞ്ഞ ദിവസം കേസ് എടുത്തിരുന്നു
പാലക്കാട്: ഒൻപതാം ക്ലാസ് വിദ്യാത്ഥിനി ആശിർനന്ദ ആത്മഹത്യ ചെയ്ത സംഭവത്തിൽ പാലക്കാട് ശ്രീകൃഷ്ണപുരം സെന്റ് ഡോമനിക് കോൺവന്റ് സ്‌കൂൾ മാനേജ്‌മെന്റ് പ്രതിനിധികൾക്ക് എതിരെ കേസ് എടുക്കണമെന്ന ആവശ്യവുമായി പെൺകുട്ടിയുടെ കുടുംബം രംഗത്ത്. മാനേജ്‌മെന്റിന്റെ ഇടപെടലാണ് കുട്ടിയുടെ ആത്മഹത്യക്ക് കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. മൂന്ന് അധ്യാപകർക്ക് എതിരെ കഴിഞ്ഞ ദിവസം കേസ് എടുത്തിരുന്നു.
ജൂൺ 23 നാണ് സെന്റ് ഡൊമനിക് കോൺവന്റ് സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ആശിർനന്ദയെ തുങ്ങി മരിച്ച നിലയിൽ വീട്ടിൽ കണ്ടെത്തിയത്. സ്‌കൂളിൽ നിന്നും അനുഭവിച്ച മാനസിക പീഡനമാണ് മരണത്തിന് ഇടയാക്കിയതെന്ന് കണ്ടെത്തിയിരുന്നു. അസ്വഭാവിക മരണത്തിന് നാട്ടുകൽ പൊലീസ് കേസ് എടുത്തിരുന്നെങ്കിലും കുട്ടിയെ മാനസിക സമ്മർദ്ദത്തിലാക്കിയവർക്ക് എതിരെ കേസ് എടുത്തിരുന്നില്ല.
കോടതിയുടെ അനുമതിയോടെ ശ്രീകൃഷണപുരം പൊലീസ് മുൻ പ്രിൻസിപ്പൽ അടക്കം മൂന്ന് അധ്യാപകർക്ക് എതിരെ കഴിഞ്ഞ ദിവസമാണ് കേസ് എടുത്തത്. മാനേജ്‌മെന്റ് നിർദേശം അധ്യാപകർ നടപ്പിലാക്കുകയാണ് ചെയ്തതെന്നും അതിനാൽ മാനേജ്‌മെന്റ് പ്രതിനിധികൾക്ക് എതിരെ കേസ് എടുക്കണമെന്ന് ആശിർനന്ദയുടെ കുടുംബം ആവശ്യപെടുന്നു.
മുൻ പ്രിൻസിപ്പൽ ജോയ്‌സി, അധ്യാപകരായ അർച്ചന, സെറ്റല്ലാ ബാബു എന്നിവർക്ക് എതിരെ ജെ.ജെ ആക്റ്റ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. മാർക്ക് കുറഞ്ഞാൽ കുട്ടിയെ ഒൻപതാം ക്ലാസിൽ നിന്നും എട്ടാം ക്ലാസിലേക്ക് തരം താഴ്ത്തുമെന്ന കത്ത് ഉൾപെടെ ഉണ്ടായിട്ടും ശക്തമായ നടപടി പൊലീസ് സ്വീകരിക്കുന്നില്ലെന്ന പരാതി ആശിർനന്ദയുടെ കുടുംബത്തിനുണ്ട്.