< Back
Kerala
ഇര്‍ഷാദിന്‍റെ കയ്യില്‍ സ്വര്‍ണ്ണം കൊടുത്തുവിട്ടിരുന്നു; വെളിപ്പെടുത്തലുമായി പ്രവാസി മുഹമ്മദ് സ്വാലിഹ്
Kerala

"ഇര്‍ഷാദിന്‍റെ കയ്യില്‍ സ്വര്‍ണ്ണം കൊടുത്തുവിട്ടിരുന്നു"; വെളിപ്പെടുത്തലുമായി പ്രവാസി മുഹമ്മദ് സ്വാലിഹ്

Web Desk
|
5 Aug 2022 9:44 PM IST

ഇർഷാദിനെ തട്ടിക്കൊണ്ടു പോയതിൽ തനിക്ക് പങ്കില്ലെന്നും തന്നെ ആരൊക്കെയോ ചേർന്ന് പ്രതിയാക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും സ്വാലിഹ്

ഇര്‍ഷാദിന്‍റെ കൊലപതകത്തില്‍ വെളിപ്പെടുത്തലുമായി പ്രവാസി മുഹമ്മദ് സ്വാലിഹ്. ഇർഷാദിന്‍റെ കയ്യില്‍ സ്വർണം കൊടുത്തുവിട്ടിരുന്നുവെന്ന് സ്വാലിഹ് പറഞ്ഞു. ജൂലൈ 15ന് ഇർഷാദ് ഫോണിൽ ബന്ധപ്പെട്ടിരുന്നു. എല്ലാ ഇടപാടുകളും തീർക്കാം എന്ന് അറിയിച്ചു. ദുബൈയിൽ നിന്നും സ്വർണം നൽകിയിരുന്നു. ഇർഷാദിനെ തട്ടിക്കൊണ്ടു പോയതിൽ തനിക്ക് പങ്കില്ലെന്നും തന്നെ ആരൊക്കെയോ ചേർന്ന് പ്രതിയാക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും സ്വാലിഹ് പറഞ്ഞു. മീഡിയ വണ്‍ ഫസ്റ്റ് ഡിബേറ്റിലാണ് സ്വാലിഹിന്‍റെ പ്രതികരണം.

കോഴിക്കോട് പന്തിരിക്കരയിൽ സ്വർണ്ണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ട് പോയ കേസിൽ ഇന്നാണ് വഴിത്തിരിവുണ്ടായത്. കൊയിലാണ്ടി ബീച്ചിൽ നിന്നും കണ്ടെത്തുകയും മറ്റൊരാളുടേതാണെന്ന് കരുതി സംസ്കരിക്കുകയും ചെയ്ത മൃതദേഹം ഇർഷാദിന്‍റേതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഇർഷാദിനെ അപായപ്പെടുത്തി പുഴയിൽ തള്ളിയതാണെന്ന് പിതാവ് പി കെ നാസർ ആരോപിച്ചു

ഇർഷാദിനെ തട്ടിക്കൊണ്ട് പോയ കേസിൽ അറസ്റ്റിലായ മൂന്ന് പേരുടെ മൊഴിയാണ് വഴിത്തിരിവായത്. തട്ടിക്കൊണ്ട് പോകുന്നതിനിടെ ഇർഷാദ് പുഴയിൽ ചാടിയെന്നായിരുന്നു മൊഴി. ജൂലായ് 15നായിരുന്നു ഇത്. രണ്ട് ദിവസത്തിന് ശേഷമാണ് കൊയിലാണ്ടി ബീച്ചിൽ ഒരു മൃതദേഹം കണ്ടെത്തുന്നത്. ഈ മൃതദേഹം മേപ്പയ്യൂരില്‍ കാണാതായ ദീപക്കിന്‍റെതാണെന്ന് കരുതി ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്കരിച്ചു.

അറസ്റ്റിലായവരുടെ മൊഴിയും മൃതദേഹത്തിന് ഇര്‍ഷാദുമായുള്ള സാമ്യവും കണ്ടതോടെ ഡിഎന്‍എ പരിശോധന നടത്തുകയായിരുന്നു. മൃതദേഹം ഇർഷാദിൻറെതാണെന്ന് ഡി.എന്‍.എ പരിശോധനയിൽ വ്യക്തമായി. സ്വർണ്ണക്കടത്ത് സംഘം നടത്തിയ കൊലപാതകമാണെന്നതിന്‍റെ അടിസ്ഥാനത്തിലാണ് കേസന്വേഷണം. ഡി.ഐ.ജി ഇർഷാദ് ചാടിയ പുറക്കാട്ടിരി പാലം സന്ദർശിച്ചു.

Related Tags :
Similar Posts