< Back
Kerala
ശബരിമലയിൽ പകർച്ചവ്യാധി പ്രതിരോധം ശക്തമാക്കി ആരോഗ്യവകുപ്പ്
Kerala

ശബരിമലയിൽ പകർച്ചവ്യാധി പ്രതിരോധം ശക്തമാക്കി ആരോഗ്യവകുപ്പ്

Web Desk
|
26 Nov 2022 7:02 AM IST

സന്നിധാനത്തുള്ള അലോപ്പതി, ആയുർവേദം, ഹോമിയോപ്പതി ആശുപത്രികളുടെ നേതൃത്വത്തിലാണ് പ്രവർത്തനം

പത്തനംതിട്ട: ശബരിമലയിൽ പകർച്ചവ്യാധി പ്രതിരോധം ശക്തമാക്കി ആരോഗ്യവകുപ്പ്. പൊലീസ് ബാരക്കിൽ അഞ്ചുപേർക്ക് ചിക്കൻപോക്സ് സ്ഥിരീകരിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് നടപടി. സന്നിധാനത്തുള്ള അലോപ്പതി, ആയുർവേദം, ഹോമിയോപ്പതി ആശുപത്രികളുടെ നേതൃത്വത്തിലാണ് പ്രവർത്തനം.

സന്നിധാനത്തെ പൊലീസ് ബാരക്കിൽ മൂന്ന് പേർക്കാണ് ആദ്യം ചിക്കൻപോക്സ് സ്ഥിരീകരിച്ചത്. പിന്നീടത് അഞ്ചായി. കൂടുതൽ പേരിലേക്ക് രോഗവ്യാപനം ഉണ്ടാവാതിരിക്കാൻ സേനാംഗങ്ങൾ മാസ്ക് അടക്കമുള്ള മുൻകരുതൽ മാനദണ്ഡങ്ങൾ പാലിക്കാൻ നിർദേശം നൽകി. 10 ദിവസം വീതമാണ് ഓരോ ബാച്ചിന്‍റെയും സേവന കാലമെന്നതിനാൽ ആശങ്ക വേണ്ടെന്നാണ് പൊലീസ് അധികൃതർ നൽകുന്ന വിശദീകരണം. അതേസമയം ആരോഗ്യവകുപ്പ് പ്രതിരോധ നടപടികൾ ശക്തമാക്കി. സന്നിധാനത്തുള്ള ജനറൽ ആശുപത്രിയുടെ നേതൃത്വത്തിൽ അണുനശീകരണവും കൊതുക് നിർമാർജനത്തിന് ഫോഗിങും ആരംഭിച്ചു. രോഗ ലക്ഷണങ്ങളുമായി എത്തുന്നവരെ പരിചരിക്കാൻ പ്രത്യേക സംവിധാനം ഒരുക്കി. ആയുർവേദ വിഭാഗം സന്നിധാനത്ത് ധൂപ സന്ധ്യയും പ്രതിരോധശേഷി വർധനയ്ക്ക് ഷഡംഗ പാനീയ വിതരണവും ആരംഭിച്ചു. ഹോമിയോ ആശുപത്രി സന്നിധാനത്തും പരിസരത്തും സേവനം അനുഷ്ടിക്കുന്നവർക്ക് 1700 കുപ്പി പ്രതിരോധ ഗുളികൾ വിതരണം ചെയ്തു.

എലിപ്പനി പ്രതിരോധത്തിന് ഡോക്സി സൈക്ലിൻ ഗുളികയുടെ വിതരണവും നടക്കുന്നു. ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനും ഹോട്ടലുകളിലും മറ്റും ഭക്ഷണത്തിന്‍റെ ഗുണനിലവാരം ഉറപ്പാക്കാനും നിർദേശം നൽകിയിട്ടുണ്ട്.



Similar Posts