
പട്ടികവർഗ വികസന വകുപ്പിന് കീഴിലുള്ള ആറളം ഫാമിലെ ഭൂമി സ്വകാര്യ വ്യക്തികൾക്ക് പാട്ടത്തിന് നൽകുന്നു
|ഫാമിലെ 655 ഏക്കർ ഭൂമിയാണ് മൂന്ന് സ്വകാര്യ സംരംഭക ഗ്രൂപ്പുകൾക്ക് പാട്ടത്തിന് നൽകുന്നത്
കണ്ണൂർ: പട്ടികവർഗ വികസന വകുപ്പിന് കീഴിലുള്ള ആറളം ഫാമിലെ ഭൂമി സ്വകാര്യ വ്യക്തികൾക്ക് പാട്ടത്തിന് നൽകുന്നു. ഫാമിലെ 655 ഏക്കർ ഭൂമിയാണ് മൂന്ന് സ്വകാര്യ സംരംഭക ഗ്രൂപ്പുകൾക്ക് പാട്ടത്തിന് നൽകുന്നത്. 10 മുതൽ 30 വർഷം വരെയാണ് പാട്ടക്കാലാവധി. സംസ്ഥാന സർക്കാർ ആദിവാസി ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഭൂമി പാട്ടക്കരാറിൽ കൈമാറുന്നത് ചട്ടങ്ങൾക്കൾക്കെതിരെന്നും പിന്നിൽ സ്വകാര്യവൽക്കരണ നീക്കമെന്നും ആക്ഷേപമുണ്ട്.
നഷ്ടങ്ങളുടെ കണക്ക് നിരത്തിയാണ് ഭൂമി കൈമാറ്റം. ഫാം ഒന്നാം ബ്ലോക്കിൽ 530 ഏക്കർ കൈ മാറുന്നത് ബെംഗളൂരു ആസ്ഥാനമായ ഗുഡ് എർത്ത് ഗ്രൂപ്പിന്റെ പേരിലാണ്. ബൊട്ടാണിക്കൽ ഗാർഡൻ, ഫാം ടൂറിസം, വൈവിധ്യകൃഷി തുടങ്ങിയവയ്ക്കാണ് ധാരണാപത്രം. രണ്ടാം ബ്ലോക്കിലെ 100 ഏക്കർ ഇരിട്ടി മാടത്തിൽ ആസ്ഥാനമായി അടുത്തിടെ രൂപംകൊണ്ട ബാവലി ഗ്രൂപ്പിന്. ഹ്രസ്വകാല, ദീർഘകാല വിളകൾക്കൊപ്പം ഫാം ടൂറിസം, തടികൃഷി എന്നിവയാണ് ധാരണാപത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഏറണാകുളത്തെ സ്വകാര്യ സംരംഭകന് പന്നി ഫാം നടത്താൻ കരാർ നൽകിയിട്ടുള്ളത് 25 ഏക്കർ ഭൂമിയാണ്.
ആറളം ഫാം ആദിവാസി പുനരധിവാസത്തിനായി കേന്ദ്ര സർക്കാരിൽ നിന്നും ഏറ്റെടുക്കുമ്പോൾ 3500 ഏക്കർ ആദിവാസി പനരധിവാസത്തിനും ബാക്കി 3500 ഏക്കർ ഫാം ആയി നിലനിർത്താനുമായിരുന്നു ധാരണ. പുനരധിവാസ മേഖലയിലെ കുടുംബങ്ങൾക്ക് ജീവനോപാദിയായി ഫാമിനെ ഉപയോഗപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ആ ഭൂമിയാണ് നഷ്ടത്തിന്റെ പേര് പറഞ്ഞ് സ്വകാര്യ സംരംഭകർക്ക് കൈ മാറുന്നത്. കരാറിന് പിന്നിൽ അഴിമതി ഉണ്ടെന്നും ഫാം സ്വകാര്യവൽക്കരിക്കുനുള്ള നീക്കമാണ് നടക്കുന്നതെന്നും ആദിവാസി സംഘടനകൾ ആരോപിച്ചു.