< Back
Kerala
ജമാഅത്തുമായുള്ള പാര്‍ട്ടിയുടെ സഹകരണം ചരിത്ര വസ്തുതയാണ്, അത് എന്തിന് നിഷേധിക്കണം: ജി. സുധാകരൻ
Kerala

'ജമാഅത്തുമായുള്ള പാര്‍ട്ടിയുടെ സഹകരണം ചരിത്ര വസ്തുതയാണ്, അത് എന്തിന് നിഷേധിക്കണം': ജി. സുധാകരൻ

Web Desk
|
18 Feb 2026 10:04 AM IST

മീഡിയവണ്‍ കാളകൂട വിഷമാണെന്ന് പാര്‍ട്ടി വിലയിരുത്തിയിട്ടില്ലെന്നും ജി. സുധാകരൻ 'മീഡിയവണ്‍ നയതന്ത്രത്തില്‍' പറഞ്ഞു

കോഴിക്കോട്: ജമാഅത്തെ ഇസ്‍ലാമിയുമായി പാര്‍ട്ടിയുടെ സഹകരണം ചരിത്ര വസ്തുതയാണെന്നും അത് എന്തിന് കാണാതിരിക്കണമെന്നും ജി. സുധാകരൻ. അവർ തനിക്ക് വോട്ട് ചെയ്‌തിട്ടുണ്ടെന്നും ജമാഅത്തെ ഇസ്‌ലാമിയുടെ ചരിത്രമൊന്നും എടുത്ത് ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും ജി. സുധാകരൻ 'മീഡിയവണ്‍ നയതന്ത്രത്തില്‍' പറഞ്ഞു.

ജമാഅത്തെ ഇസ്‍ലാമി എല്ലാവരെയും പിന്തുണച്ചിട്ടുണ്ട്. അമ്പലപ്പുഴയിൽ മത്സരിച്ചപ്പോൾ തനിക്കും വോട്ട് ചെയ്തു. ജമാഅത്തിനെ കേന്ദ്രീകരിച്ച കാമ്പയിന് ഗുണമുണ്ടാകില്ലെന്നും ഇന്ന് മാത്രമല്ല നാളെയും കേരളമുണ്ടെന്ന ഓര്‍മ വേണമെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമിയുടെ നയങ്ങളെ വിമർശിക്കാൻ സിപിഎമ്മിന് അധികാരം ഉണ്ട്. ന്യൂനപക്ഷ ഭൂരിപക്ഷ വർ​ഗീയതയെ എതിർക്കുന്നതാണ് പാർട്ടി നയം. കൂടെ നിർത്തേണ്ടവരെ കൂടെ നിർത്തണമെന്നും സുധാകരൻ.

മീഡിയവണ്‍ കാളകൂട വിഷമാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ്റെ പ്രസ്താവനയ്ക്കെതിരെയും അദ്ദേഹം പ്രതികരിച്ചു. മീഡിയവണ്‍ കാളകൂട വിഷമാണെന്ന അഭിപ്രായം തനിക്കില്ല. പാര്‍ട്ടിയും അങ്ങനെ വിലയിരുത്തിയിട്ടില്ല. കാളകൂട വിമര്‍ശനം അര്‍ഥമില്ലാത്തത്. പാര്‍ട്ടി നേതാക്കള്‍ സംസാരിക്കുമ്പോള്‍ എല്ലാ വശവും ആലോചിച്ച് സംസാരിക്കണം. മറ്റുള്ളവർ എന്ത് പറഞ്ഞു എന്ന് തനിക്ക് അറിയില്ലെന്നും അന്താരാഷ്ട്ര വാർത്തകൾ അറിയണമെങ്കിൽ മാധ്യമം വായിക്കണമെന്നും സുധാകരൻ.

ഭ്രാന്ത് പിടിച്ച ഭരണകക്ഷി പ്രേമം ആര്‍ക്കും നല്ലതല്ലെന്നും അത് സര്‍ക്കാരിന് തന്നെ ഗുണം ചെയ്യില്ലെന്നും ജി. സുധാകരൻ കുറ്റപ്പെടുത്തി. നടൻ പ്രേംകുമാറിനെ കൂടെ നിര്‍ത്താമായിരുന്നു. അത് കൈകാര്യംചെയ്യുന്നതില്‍ വീഴ്ച പറ്റി. തെറ്റ് പറ്റിയെന്ന് പ്രേംകുമാറിനോട് നേരിട്ട് പറയുന്നതിൽ തടസം ഇല്ല. അത് പറയേണ്ടവർ പറയണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സാഹിത്യ അക്കാദമി അധ്യക്ഷൻ സച്ചിദാനന്ദന്റെ പരാമാർശത്തെ ജി. സുധാകരൻ കുറ്റപ്പെടുത്തി. സച്ചിദാനന്ദൻ പറഞ്ഞത് ചരിത്രപരമായി തെറ്റ്. നിലവിലെ ഭരണത്തോട് താൽപര്യമില്ലാത്തതുകൊണ്ടാണ് സച്ചിദാനന്ദന്റെ വിമർശനം. സച്ചിദാനന്ദൻ വിമർശനം തുടരട്ടെയെന്നു വിമർശിക്കുന്നത് തെറ്റല്ലയെന്നും അദ്ദേഹം പറഞ്ഞു.

തുടർഭരണം അപകടകരമാണെന്ന സിദ്ധാന്തം ശരിയല്ല. കമ്യുണിസ്റ്റുകാർ ഇടയ്ക് പ്രതിപക്ഷത്ത് ഇരിക്കണം എന്നാണ് സച്ചിദാനന്ദൻ ഉദ്ദേശിച്ചത്. മൂന്നാം ഭരണം അപകടകരമല്ല. സർക്കാരിനെ താൻ ഇതുവരെ വിമർശിച്ചിട്ടില്ല. തുടർഭരണം കിട്ടിയത് കൊണ്ട് എന്ത് ദോഷമാണ് ഉണ്ടായത് എന്ന് അദ്ദേഹം തന്നെ പറയട്ടെ. നല്ല കാര്യം ചെയ്‌താൽ മൂന്നാമതും കിട്ടും എന്ന് പാർട്ടി വിശ്വസിക്കുന്നുണ്ടെന്നും തനിക്കെതിരെ സൈബര്‍ ആക്ഷേപത്തിന് കേന്ദ്രീകൃത സംഘം ഉണ്ടെന്നും സുധാകരൻ പറഞ്ഞു. ഇടതുപക്ഷത്തിന്‍റെ കുടക്കീഴീല്‍ പൊളിറ്റിക്കല്‍ ക്രിമിനലുകളുണ്ട്. അവരാണ് സൈബര്‍ അക്രമികള്‍. സുധാകരന്‍റെ കാലത്ത് കിട്ടിയതല്ലാതെ പിന്നെ വേറെയൊരു പാലവും മണ്ഡലത്തില്‍ കിട്ടിയില്ലെന്ന് മന്ത്രി അബ്ദുറഹ്മാന്‍ തന്നോട് പറഞ്ഞുവെന്നും ജി. സുധാകരൻ പറഞ്ഞു.

Similar Posts