
'വിദ്വേഷ പരാമർശത്തിന് കാരണം സഹപാനലിസ്റ്റിന്റെ പ്രകോപനം'; മൊഴി നൽകി പി.സി ജോർജ്
|48 മണിക്കൂർ നിരീക്ഷണം പൂർത്തിയായ ശേഷമേ ഡിസ്ചാർജ് കാര്യത്തിൽ തീരുമാനമെടുക്കൂ
കോട്ടയം: തന്നെ പ്രകോപിച്ചതാണ് ചാനൽ ചർച്ചക്കിടയിലെ വിദ്വേഷ പരാമർശത്തിനു ഇടയാക്കിയത് പി.സി ജോർജിന്റെ മൊഴി. വിഷയത്തിൽ ഖേദപ്രകടനം നടത്തിരുന്നതായും ജോർജ് മൊഴിനൽകി. ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുന്നതിനിടെ ജോർജ് ജാമ്യം തേടി കോടതിയിൽ ഹരജി നൽകി. ഇന്നലെയാണ് ജോർജ് കോടതിയിൽ കീഴടങ്ങിയത്.
പാലാ DYSP യുടെ നേതൃത്വത്തിൽ ഇന്നല നടത്തിയ ചോദ്യം ചെയ്യലിലാണ് പിസിയുടെ മൊഴി. ചാനൽ ചർച്ചയ്ക്കിടെ സഹ പാനലിസ്റ്റ് പ്രകോപിച്ചതിനാലാണ് വിദ്വേഷ പരാമർശം നടത്താൻ കാരണം. തുടർന്ന് സമൂഹ മാധ്യമം വഴി ഖേദ പ്രകടനം നടത്തിയെന്നും ജോർജ് പറഞ്ഞു.
ഇതിനിടെ പിസിയുടെ ലാപ്ടോപ്പ് അന്വേഷണ സംഘം പിടിച്ചെടുത്തു. മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ തുടരുന്ന ജോർജിൻ്റെ ആരോഗ്യനില തൃപ്തികരമാണ്. 48 മണിക്കൂർ നിരീക്ഷണം പൂർത്തിയായ ശേഷമേ ഡിസ്ചാർജ് കാര്യത്തിൽ തീരുമാനമെടുക്കുവെന്ന് ഡോക്ടർമാർ അറിയിച്ചു. ജാമ്യം ലഭിക്കുന്നതിനു മുമ്പ് ഡിസ്ചാർജായാൽ ജോർജിന് ജയിലിലേക്ക് പോകേണ്ടിവരും.
ഇതിനിടെ പി.സി ജോർജ് ജാമ്യം തേടി ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയിൽ ഹരജി നൽകി. ഹരജി കോടതി വ്യാഴാഴ്ച പരിഗണിക്കും. ജനുവരി 5 ന് നടന്ന ചാനൽ ചർച്ചയിലാണ് പിസി ജോർജ് വിദ്വേഷ പരാമർശം നടത്തിയത്. മുഴുവൻ മുസ്ലീങ്ങളും വർഗീയവാദികളാണെന്നും അവർ പാക്കിസ്താനിലേക്ക് പോകണമെന്നുമായിരുന്നു പരാമർശം.