
ഇസ്രയേലില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്‍റെ ബന്ധുക്കളെ സി.പി.എം പ്രാദേശിക നേതൃത്വം വേട്ടയാടുന്നതായി പരാതി
|ഇതിൽ പ്രതിഷേധിച്ച് സി.പി.എം ചെറുതോണി പാർട്ടി ഓഫീസ് പടിക്കൽ സമരം നടത്തുമെന്നു സൗമ്യയുടെ ബന്ധുക്കൾ പറഞ്ഞു
ഇസ്രയേലില്‍ കൊല്ലപ്പെട്ട ഇടുക്കി സ്വദേശിനി സൗമ്യ സന്തോഷിന്‍റെ ബന്ധുക്കളെ സി.പി.എം പ്രാദേശിക നേതൃത്വം വേട്ടയാടുന്നതായി കുടുംബത്തിന്‍റെ പരാതി. സൗമ്യയുടെ മൃതദേഹം ഏറ്റുവാങ്ങാൻ സംസ്ഥാന സർക്കാരിന്‍റെ പ്രതിനിധികൾ വന്നില്ലെന്ന് ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് സി.പി.എമ്മിന്‍റെ പ്രതികാര നടപടികൾ എന്നും കുടുംബം ആരോപിച്ചു. ഇതിൽ പ്രതിഷേധിച്ച് സി.പി.എം ചെറുതോണി പാർട്ടി ഓഫീസ് പടിക്കൽ സമരം നടത്തുമെന്നു സൗമ്യയുടെ ബന്ധുക്കൾ പറഞ്ഞു.
സൗമ്യ മരിച്ച് രണ്ടാഴ്ച കഴിഞ്ഞപ്പോൾ ചേലച്ചുവട് ആശുപത്രിയിലെ ഡോക്ടറെ കയ്യേറ്റം ചെയ്തെന്ന പരാതിയിൽ സൗമ്യയുടെ ബന്ധുക്കൾക്ക് എതിരെ പോലീസ് കേസ് എടുത്തിരുന്നു. സൗമ്യയുടെ ഭർത്താവ് സന്തോഷ്, സഹോദരൻ സജി എന്നിവർക്ക് എതിരെ ആയിരുന്നു കേസ്. എന്നാൽ ഡോക്ടറെ മർദ്ദിച്ചിട്ടില്ലെന്നും വാക്ക് തർക്കം മാത്രമാണ് ഉണ്ടായത് എന്നുമാണ് കുടുംബത്തിന്‍റെ വിശദീകരണം. വിഷയത്തിൽ ആദ്യം പൊലീസ് കേസ് എടുത്തിരുന്നില്ലെന്നും പിന്നിട് സി.പി.എം പ്രവർത്തകർ സമ്മർദ്ദം ചെലുത്തിയാണ് കേസ് എടുപ്പിച്ചത് എന്നും സൗമ്യയുടെ കുടുംബം ആരോപിച്ചു.
കേസിൽ സൗമ്യയുടെ ഭർത്താവും സഹോദരനും ഭർതൃസഹോദരനും മുന്‍കൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇടുക്കി എഎസ്പിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. എന്നാൽ സൗമ്യയുടെ നമധുക്കളുടെ ആരോപണങ്ങളെ സി.പി.എം നിഷേധിച്ചു.