< Back
Kerala
ആലപ്പുഴയിൽ വയോധികയെ കടിച്ചുകൊന്ന തെരുവുനായകളെ പിടികൂടാനായില്ല; ജനം പരിഭ്രാന്തിയിൽ
Kerala

ആലപ്പുഴയിൽ വയോധികയെ കടിച്ചുകൊന്ന തെരുവുനായകളെ പിടികൂടാനായില്ല; ജനം പരിഭ്രാന്തിയിൽ

Web Desk
|
25 Dec 2024 3:17 PM IST

‘നിയമക്കുരുക്കുകൾ മൂലമാണ് തെരുവുനായ ശല്യം പരിഹരിക്കാനാവാത്തത്’

ആലപ്പുഴ: ആറാട്ടുപുഴയിൽ വൃദ്ധയെ കടിച്ചുകൊന്ന തെരുവുനായകളെ പിടികൂടാനാവാത്തതോടെ നാട്ടുകാർ പരിഭ്രാന്തിയിൽ. നിയമക്കുരുക്കുകൾ മൂലമാണ് തെരുവുനായ ശല്യം പരിഹരിക്കാനാവാത്തെതെന്ന് ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.സജീവൻ മീഡിയവണിനോട് പറഞ്ഞു. തെരുവുനായകളെ നിയന്ത്രിക്കാനാവാത്തതിൽ ഉത്തരം പറയേണ്ടത് സർക്കാരാണെന്ന് രമേശ് ചെന്നിത്തല എംഎൽഎ പ്രതികരിച്ചു. കാർത്യായനിയുടെ കുടുംബത്തിന് അടിയന്തരമായി സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തെരുവ് നായ ശല്യം രൂക്ഷമായ സ്ഥലമാണ് ആറാട്ടുപുഴ വലിയഴീക്കൽ ഭാഗം. ഇവിടെ 81കാരിയെ നായ കടിച്ചുകീറി കൊന്നതോടെ നാട്ടുകാർ ക്ഷോഭത്തിലാണ്. മുഖത്ത് ഒരു കണ്ണ് ഒഴികെ എല്ലാ സ്ഥലങ്ങളും കടിച്ചു കീറിയ അവസ്ഥയിലായിരുന്നു കാർത്യായനിയമ്മയുടെ ശരീരം. അമ്മ വീട്ടിൽ ഒറ്റക്കായിരുന്നുവെന്നും ഗേറ്റ് പൂട്ടിക്കിടന്നതിനാൽ നായയുടെ ആക്രമണം ആരുടെയും ശ്രദ്ധയിൽപെട്ടില്ലെന്നും മകൻ പ്രകാശൻ പറഞ്ഞു.

തൃക്കുന്നപ്പുഴ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം തകഴി അരയൻ ചിറയിലെ കാർത്യാനി അമ്മയുടെ വീട്ടിലേക്ക് കൊണ്ടുപോയി. ബുധനാഴ്ച വൈകീട്ടാണ് സംസ്കാരം.

അതേസമയം, ശല്യം രൂക്ഷമാകു​മ്പോഴും തെരുവുനായകളെ വിവേചനരഹിതമായി കൊല്ലരുതെന്നതാണ് സുപ്രിംകോടതി ഉത്തരവ്. നായകൾ പെരുകുന്നത് നിയന്ത്രിക്കാനുള്ള നടപടി നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരാമെന്നും സുപ്രിംകോടതി കഴിഞ്ഞ ജൂലൈയിൽ വ്യക്തമാക്കിയിട്ടുണ്ട്. തെരുവുനായ ആക്രമണം രൂക്ഷമായതിനെ തുടർന്ന് 2015ൽ പേവിഷബാധയുള്ള നായകളെ കൊല്ലാൻ സുപ്രിംകോടതി അനുമതി നൽകിയിരുന്നു. കേരളത്തിലെ തദ്ദേശസ്ഥാപനങ്ങൾ നൽകിയ ഹരജിയിൽ മനുഷ്യജീവനുകളെക്കാൾ

വലുതല്ല നായകളുടെ ജീവൻ എന്ന നിരീക്ഷണത്തോടെയായിരുന്നു കോടതി ഇടപെടൽ. എന്നാൽ, രണ്ടു വർഷം കഴിഞ്ഞ് സമൂഹത്തിന് ഭീഷണിയായ നായകളെ മാത്രമേ കൊല്ലാവൂവെന്ന് കോടതി വ്യക്തമാക്കി.

കണ്ണൂരിൽ 11 വയസുകാരനെ തെരുവുനായകൾ കടിച്ചുകൊന്നതോടെ വീണ്ടും സംസ്ഥാനം സുപ്രിംകോടതിയിലെത്തി. തദ്ദേശ സ്ഥാപനങ്ങളടക്കം കക്ഷിചേർന്ന കേസിൽ കഴിഞ്ഞ ജൂലൈയിൽ കോടതി തീർപ്പുകൽപ്പിച്ചത് നായകളുടെ എണ്ണം പെരുകുന്നത് തടയാൻ നടപടി സ്വീകരിക്കാമെന്ന അനുമതിയോടെയാണ്. വിവേചനരഹിതമായി തെരുവുനായകളെ കൊന്നൊടുക്കണമെന്നാവശ്യം സുപ്രിംകോടി അംഗീകരിച്ചില്ല.

തെരുവുനായകൾ പെറ്റുപെരുകുന്നത് തടയാൻ ശാസ്ത്രീയ നടപടികയാകാമെന്ന് കോടതി ഉത്തരവിലുണ്ട്. ജീവജാലങ്ങളോടും അനുകമ്പ കാണിക്കുന്നത് ഭരണഘടന അനുശാസിക്കുന്ന മൂല്യമാണെന്ന് പറയുമ്പോഴും നേരത്തെ പ്രഖ്യാപിച്ച എബിസി സംവിധാനം ഫലപ്രദമായി നടപ്പാക്കുന്നതിന് തടസ്സമില്ലെന്നതാണ് സുപ്രിംകോടതിയുടെ 2024ലെ ഉത്തരവ് പറയുന്നത്.

Similar Posts