< Back
Kerala
ആരാധനാലയങ്ങളിലെ സര്‍വേ നീക്കം നാടിനെ തമ്മിലടിപ്പിക്കാന്‍ -രമേശ് ചെന്നിത്തല
Kerala

ആരാധനാലയങ്ങളിലെ സര്‍വേ നീക്കം നാടിനെ തമ്മിലടിപ്പിക്കാന്‍ -രമേശ് ചെന്നിത്തല

Web Desk
|
2 Dec 2024 12:04 AM IST

സര്‍വേ നടത്താനുള്ള തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു

തിരുവനന്തപുരം: ആരാധനാലയങ്ങളിലെ സര്‍വേ നീക്കങ്ങൾ നാടിനെ തമ്മിലടിപ്പിക്കാനാണെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സര്‍വേ നടത്താനുള്ള തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്നും ഇതിനെതിരെ ഇന്ത്യന്‍ സമൂഹം ഒന്നിച്ചു നില്‍ക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

'ഉത്തരവാദിത്തം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം എന്ന പ്രമേയത്തില്‍ നടക്കുന്ന എസ്‌വൈഎസ് പ്ലാറ്റിനം സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഡോ. കാന്തപുരം എ.പി അബ്ദുല്‍ ഹകീം അസ്ഹരി നയിച്ച 'മാനവ സഞ്ചാര'ത്തിന്റെ സമാപന സംഗമത്തിലും സൗഹൃദ നടത്തത്തിലും പങ്കെടുത്തു. ആരാധനാലയങ്ങളില്‍ സര്‍വേ നടത്താനുള്ള തീരുമാനം പ്രതിസന്ധിയുണ്ടാക്കുകയാണ്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നിര്‍മിച്ച ആരാധനാലയം മുമ്പ് ഏത് മത വിഭാഗത്തിന്റെ കീഴിലായിരുന്നുവെന്ന് തെളിയിക്കാനുള്ള സര്‍വേ നാടിനെ തമ്മിലടിപ്പിക്കാനുള്ളതാണ്. ഇത് ഭരണഘടനാ വിരുദ്ധവുമാണ്. ഇതിനെതിരെ ഇന്ത്യന്‍ സമൂഹം ഒന്നിച്ചു നില്‍ക്കണമെന്നും' രമേശ് ചെന്നിത്തല പറഞ്ഞു.

എസ്‌വൈഎസ് പ്ലാറ്റിനം സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മാനവ സഞ്ചാരത്തിന്റെ സമാപന സംഗമത്തിൽ സംസരിക്കുകയായിരുന്നു അദ്ദേഹം. ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി നയിച്ച മാനവ സഞ്ചാരത്തെ തലസ്ഥാന നഗരിയില്‍ ഒരുമയുടെ കേരളം നെഞ്ചോട് ചേര്‍ത്താണ് സ്വീകരിച്ചത്. സ്വീകരണ സമ്മേളനത്തിന്റെ ഭാഗമായി മത-സാംസ്‌കാരിക-രാഷ്ട്രീയ പ്രമുഖര്‍ തോള്‍ ചേര്‍ന്ന് അണിനിരന്ന സൗഹൃദ നടത്തം നഗരത്തിൽ പുതിയ ചരിത്രം സൃഷ്ടിച്ചു. പാളയം പള്ളി പരിസരത്ത് നിന്ന് ആരംഭിച്ച് ആയിരങ്ങൾ അണിനിരന്ന നടത്തം തിരുവനന്തപുരം പബ്ലിക് ലൈബ്രറിക്ക് മുന്നിലൂടെ സഞ്ചരിച്ച് ചരിത്രമുറങ്ങുന്ന കനകക്കുന്നിൽ സമാപിച്ചു. എംപിമാരായ ഡോ. ശശി തരൂര്‍, എ.എ റഹീം, രമേശ് ചെന്നിത്തല, കടകംപള്ളി സുരേന്ദ്രന്‍ ഉള്‍പ്പെടെ നിരവധി നേതാക്കള്‍ നടത്തത്തിൽ കൈകോര്‍ത്തു. തുടർന്ന് നിശാഗന്ധിയില്‍ നടന്ന മാനവ സംഗമം പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ യുവജന രാഷ്ട്രീയ നേതാക്കളെയും സംരംഭകരെയും മാധ്യമ പ്രവർത്തകരെയും ഉൾപ്പെടുത്തി വിവിധ ചർച്ചകളും നടന്നു.

Similar Posts