മോൻസൺ മാവുങ്കലിൻ്റെ വീട്ടിൽ മോഷണം; ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുള്ള വീട്ടിലാണ് കവർച്ച
|തട്ടിപ്പ് സാധനങ്ങൾ സൂക്ഷിച്ചിരുന്നത് ഇവിടെയായിരുന്നു
കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസിൽ ജയിലിൽ കഴിയുന്ന യൂ ട്യൂബർ മോൻസൺ മാവുങ്കലിന്റെ വീട്ടിൽ മോഷണം. കൊച്ചി കലൂരിൽ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുള്ള വീട്ടിലാണ് മോഷണം നടന്നത്. തട്ടിപ്പ് സാധനങ്ങൾ സൂക്ഷിച്ചിരുന്നത് ഇവിടെയായിരുന്നു. വീട്ടിൽ പോലീസ് പരിശോധന തുടരുകയാണ്. പ്രതി പരോളിൽ വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്നത് അറിഞ്ഞത്. 20 കോടി രൂപയുടെ പുരാവസ്തു സാധനങ്ങൾ നഷ്ടപ്പെട്ടുവെന്നാണ് പറയുന്നത്
കൊച്ചി കേന്ദ്രീകരിച്ച് പുരാവസ്തു വില്‍പ്പന നടത്തിയിരുന്ന മോൻസണ്‍ മാവുങ്കല്‍ അറിയപ്പെടുന്ന യൂട്യൂബര്‍ കൂടിയായിരുന്നു. പുരാവസ്തു ശേഖരത്തിലുളള പല വസ്തുക്കളും അതിപുരാതനവും കോടിക്കണക്കിനു രൂപയുടെ ആസ്തിയുളളതാണെന്നും പ്രചരിപ്പിച്ചായിരുന്നു തട്ടിപ്പ്. ടിപ്പു സുല്‍ത്താന്‍റെ സിംഹാസനം, മൈസൂര്‍ കൊട്ടാരത്തിന്‍റെ ആധാരം, ബൈബിളില്‍ പറയുന്ന മോശയുടെ അംശ വടി, തിരുവിതാംകൂര്‍ രാജാവിന്‍റെ ഇരിപ്പിടം, ആദ്യത്തെ ഗ്രാമഫോണ്‍ തുടങ്ങിയ പുരാവസ്തുക്കള്‍ തന്‍റെ കൈവശമുണ്ടെന്നും മോൻസണ്‍ മാവുങ്കല്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ടിപ്പുവിന്‍റെ സിംഹാസനം എന്നവകാശപ്പെട്ടത് ചേര്‍ത്തലയിലെ ആശാരി വ്യാജമായി നിര്‍മ്മിച്ചതാണെന്ന് ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തി. ഇയാളുടെ പേരില്‍ വിദേശത്ത് അക്കൗണ്ടില്ലെന്നും സ്ഥിരീകരിച്ചിരുന്നു.