< Back
Kerala
rahul mamkoottathil
Kerala

'പാർട്ടിയെ പ്രതിസന്ധിയിലാക്കാൻ താൽപര്യമില്ല,അവന്തിക അടുത്ത സുഹൃത്ത്‌'; രാഹുൽ മാങ്കൂട്ടത്തിൽ

Web Desk
|
24 Aug 2025 3:14 PM IST

ആരോപണങ്ങൾ ഉന്നയിച്ചവരിൽ തന്റെ പേരെടുത്ത് പറഞ്ഞത് അവന്തിക മാത്രമാണെന്നും ഗൂഢാലോചന നടന്നിട്ടുണ്ടെന്നുമാണ് രാഹുൽ മാധ്യമങ്ങളോട് പറഞ്ഞത്

പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യവും ആരോപണങ്ങളും കനത്ത സാഹചര്യത്തിൽ മാധ്യമങ്ങളെ കണ്ട് രാഹുൽ മാങ്കൂട്ടത്തിൽ. പാർട്ടി പ്രതിസന്ധിയിൽ ആകരുതെന്നാണ് ആഗ്രഹമെന്നും താൻ കാരണം പ്രവർത്തകർക്ക് തലകുനിച്ച് ന്യായീകരിക്കേണ്ടിവരില്ലെന്നുമാണ് രാഹുൽ മാധ്യമങ്ങളോട് പറഞ്ഞത്.

ആരോപണങ്ങൾ ഉന്നയിച്ചവരിൽ തന്റെ പേരെടുത്ത് പറഞ്ഞത് അവന്തിക മാത്രമാണെന്നും എന്നാൽ അവന്തിക തന്റെ അടുത്ത സുഹൃത്താണെന്നും ഗൂഢാലോചന നടന്നിട്ടുണ്ടെന്നുമാണ് പറഞ്ഞത്. ഓഗസ്റ്റ് ഒന്നിന് രാത്രി അവന്തിക രാഹുലിനെ വിളിച്ചതായും തനിക്കെതിരെ പരാതിയുണ്ടോ എന്ന് ഒരു റിപ്പോർട്ടർ ചോദിച്ചതായി അവന്തിക പറഞ്ഞുവെന്നും രാഹുൽ മാധ്യമങ്ങളോട് വിശദീകരിച്ചു.

തന്നെ കുടുക്കാൻ ശ്രമമുള്ളതായി തോന്നിയതിനാൽ വോയ്‌സ് റെക്കോർഡ് ചെയ്തുവച്ചുവെന്നും പറഞ്ഞ രാഹുൽ വോയ്‌സ് റെക്കോർഡ് മാധ്യമപ്രവർത്തകരെ കേൾപ്പിക്കുകയും ചെയ്തു. മറ്റൊരു ആരോപണം ഉയർന്ന സമയത്ത് അവന്തികയോട് തന്റെ കൂടെ നിൽക്കുമോ എന്ന് ചോദിച്ചിരുന്നതായും രാഹുൽ വ്യക്തമാക്കി.

തന്റെ ഭാഗം കൂടി കേൾക്കാനുള്ള മനസ്സ് മാധ്യമങ്ങൾ കാണിക്കണം. വിശദീകരണം നൽകാൻ വൈകിയത് കടന്നുപോകുന്ന സാഹചര്യങ്ങൾ കാരണമാണെന്നും കുറ്റവാളിയാണോ എന്നകാര്യം കോടതിയാണ് തീരുമാനിക്കേണ്ടതെന്നും രാഹുൽ പറഞ്ഞു.

രാഹുലിനെതിരെ ആരോപണമുന്നയിച്ച ട്രാൻസ് യുവതി അവന്തികയുടെ കാര്യത്തിൽ മാത്രമാണ് രാഹുൽ വിശദീകരണം നൽകിയത്. മറ്റാരോപണങ്ങളെക്കുറിച്ച് മറുപടിയൊന്നുമുണ്ടായില്ല. മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനോ ഗർഭഛിദ്ര ആരോപണത്തിനോ മറുപടി പറയാൻ രാഹുൽ മാങ്കൂട്ടത്തിൽ തയാറായില്ല. സമയമാകുമ്പോൾ വിശദീകരണം നൽകാമെന്ന രീതിയിലാണ് രാഹുൽ പ്രതികരിച്ചത്.

Similar Posts