< Back
Kerala
മാസപ്പടി കേസിൽ മുഖ്യമന്ത്രിക്ക് എതിരായ രാഷ്ട്രീയ ഗൂഢാലോചനയാണ് നടന്നത്; എം.വി ഗോവിന്ദൻ
Kerala

'മാസപ്പടി കേസിൽ മുഖ്യമന്ത്രിക്ക് എതിരായ രാഷ്ട്രീയ ഗൂഢാലോചനയാണ് നടന്നത്'; എം.വി ഗോവിന്ദൻ

Web Desk
|
11 April 2025 5:20 PM IST

'പി.സി ജോർജും മകനും ബിജെപിയിൽ പോയ അതെ ദിവസമാണ് അന്വേഷണം പ്രഖ്യാപിച്ചത്'

തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രിക്ക് എതിരായ രാഷ്ട്രീയ ഗൂഢാലോചനയാണ് നടന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പി.സി ജോർജും ഷോൺ ജോർജും ബിജെപിയിൽ ചേർന്ന അതേ ദിവസമാണ് എസ്എഫ്ഐഒ അന്വേഷണം പ്രഖ്യാപിച്ചത്. കേന്ദ്ര ഏജൻസികളെ ഉപയോഗപെടുത്തി പ്രതിപക്ഷ നേതാക്കളെയും പാർട്ടികളെയും തകർക്കാനാണ് ശ്രമമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

'സാധാരണ കേസുകളില്‍ ബന്ധപ്പെട്ടവരോട് വിശദീകരണം തേടാറുണ്ട്. ഇവിടെ അതുണ്ടായിട്ടില്ല. രാഷ്ട്രീയമായി ഉപയോഗിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ഷോൺ ജോർജാണ് എസ്എഫ്ഐഒ അന്വേഷണം ആവശ്യപ്പെട്ടത്. പി‌.സി ജോര്‍ജും ഷോൺ ജോർജും ബിജെപിയില്‍ ചേര്‍ന്ന ദിവസമാണ് എസ്എഫ്‌ഐഒ അന്വേഷണം പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് സമാനമായി പ്രചരണം നടത്തനാണ് ശ്രമം. കരിവന്നൂർ കേസിലും ഹൈക്കോടതി കേന്ദ്ര ഏജൻസികളെ വിമർശിച്ചിരുന്നു. രാഷ്ട്രീയ ലക്ഷ്യം വെച്ചാണ് ഇപ്പോൾ നിയമ നടപടി സ്വീകരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പും , നിയമസഭ തെരഞ്ഞെടുപ്പുമാണ് ലക്ഷ്യം'- എം.വി ഗോവിന്ദൻ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസിനെതിരായ പോക്സോ കേസ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ പോകുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. അന്തിമ കോടതി വിധിയല്ല വന്നതെന്നും തെറ്റായ രീതിയാണ് ഏഷ്യനെറ്റ് സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Similar Posts