< Back
Kerala
മലപ്പുറത്തുകാർക്ക് എന്തൊരു ധാർഷ്ട്യമാണ്, അഹങ്കാരമാണ്: വെള്ളാപ്പള്ളി നടേശൻ
Kerala

മലപ്പുറത്തുകാർക്ക് എന്തൊരു ധാർഷ്ട്യമാണ്, അഹങ്കാരമാണ്: വെള്ളാപ്പള്ളി നടേശൻ

Web Desk
|
18 Dec 2025 11:04 AM IST

മലപ്പുറം പാര്‍ട്ടിയായ ലീഗ് എല്ലാം മലപ്പുറത്തേക്ക് ഊറ്റിയെടുക്കുകയാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു

ആലപ്പുഴ: മലപ്പുറത്തുകാർക്ക് എന്തൊരു ധാർഷ്ട്യവും അഹങ്കാരവുമാണെന്ന് എസ്‍എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അവർക്ക് പണമുണ്ട്. വിദേശപണവും സ്വദേശപണവുമുണ്ട്. തന്നെ മുസ്‌ലിം വിരുദ്ധനാക്കി ചിത്രീകരിക്കുകയാണെന്നും വര്‍ഗീയവാദിയാക്കുന്നതിനായി ബോധപൂര്‍വം ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും വെള്ളാപ്പള്ളി. താനാണ് കേരളത്തിലെ ഏറ്റവും വലിയ വര്‍ഗീയവാദിയെന്നാണ് മുസ്‌ലിം ലീഗ് പറയുന്നത്. അതിന് മുമ്പ് തനിക്ക് ഒരു കാലമുണ്ടായിരുന്നുവെന്നും താന്‍ ഗുരുവിന്റെ പാതയിലാണ് സഞ്ചരിക്കുന്നതെന്നും വെള്ളാപ്പള്ളി നടേശന്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ താൻ നേരത്തെ പറഞ്ഞതെല്ലാം പറഞ്ഞത് തന്നെ. ആ നിലപാടിലൊന്നും മാറ്റമില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

'താന്‍ ഗുരുവിന്റെ പാതയിലൂടെയാണ് സഞ്ചരിക്കുന്നത്. സോദരചിന്തയോടെ ജീവിക്കണമെന്നാണ് ആകെ അറിയാവുന്നത്. സ്‌നേഹം കൊടുത്ത് സ്‌നേഹം വാങ്ങുന്ന പ്രസ്ഥാനമാണ് എസ്എന്‍ഡിപി. ഞങ്ങള്‍ ഒരിക്കലും ഒരു മതവിശ്വാസത്തിനെതിരല്ല. എന്നെ മുസ്‌ലിം വിരുദ്ധനാക്കി വേട്ടയാടുകയാണ് മലപ്പുറം പാര്‍ട്ടിയായ ലീഗ് എല്ലാം മലപ്പുറത്തേക്ക് ഊറ്റിയെടുക്കുകയാണ്.' വെള്ളാപ്പള്ളി ആരോപിച്ചു.

'അധികാരത്തിലിരുന്ന് ലീഗ് അവരുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ശ്രമിക്കുകയാണ്. അവരുടെ വകുപ്പും മന്ത്രിയുമൊക്കെ മലപ്പുറത്താണ് പ്രഖ്യാപിക്കുന്നത്. ഇങ്ങനെ ചെയ്തവരാണ് മതേതരത്വം പറയുന്നത്. ലീഗ് മലപ്പുറം പാര്‍ട്ടിയാണ്. എല്ലാം മലപ്പുറത്തേക്ക് ഊറ്റിയെടുക്കുകയാണ് അവര്‍. ലീഗിന് പലമുഖങ്ങളുണ്ട്. 14 യൂണിവേഴ്‌സിറ്റികള്‍ ഉണ്ടായിട്ട് ഒരൊറ്റ യൂണിവേഴ്‌സിറ്റി പോലും ഈഴവര്‍ക്കില്ല.'

'മുസ്‌ലിം സമുദായത്തെ താന്‍ ഇതുവരെയും ആക്ഷേപിച്ചിട്ടില്ല. ലീഗിന് ഒരുപാട് സ്‌കൂളുകള്‍ ഉണ്ടായിരിക്കെ ഒരൊറ്റ സ്‌കൂളെങ്കിലും ഞങ്ങള്‍ക്ക് തരണമെന്ന് അപേക്ഷിക്കുക മാത്രമാണ് ചെയ്തത്. ഫസൽ ഗഫൂര്‍ എന്ത് കൊള്ളയാണ് നടത്തുന്നത്. സകല അലവലാതികളും എന്നെ വര്‍ഗീയവാദിയാക്കാനുള്ള നെട്ടോട്ടത്തിലാണ്.' വെള്ളാപ്പള്ളി വ്യക്തമാക്കി.

'ലീഗ് മലപ്പുറം പാര്‍ട്ടി തന്നെയാണ്. മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവനാണെന്ന് വരെ ലീഗുകാര്‍ പറഞ്ഞിട്ടുണ്ട്.' ആണും പെണ്ണും കെട്ടവനാണെങ്കില്‍ എങ്ങനെയാണ് കുട്ടികളുണ്ടാവുകയെന്നും പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരുന്ന 10 വര്‍ഷക്കാലത്ത് ഒരു കലാപം ഉണ്ടായിരുന്നില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം മേയർക്കെതിരേയും വെള്ളാപ്പള്ളി നടേശൻ തുറന്നടിച്ചു. 'മേയർ ആര്യാരാജേന്ദ്രന്റെ പൊങ്ങച്ചത്തിന്റെ ദോഷം തിരുവനന്തപുരത്ത് ഉണ്ടായി. തിരിച്ചടിയായത് പ്രായത്തിന്റെ ധാർഷ്ട്യമാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

Similar Posts