
അതിക്രമിച്ച് കയറിയത് ചോദ്യം ചെയ്തു; തിരുവനന്തപുരം മെഡിക്കൽ കോളജിൽ സുരക്ഷാ ജീവനക്കാരന് ക്രൂരമർദനം
|മെഡിക്കൽ കോളജ് ലൈബ്രറിയിലെ സുരക്ഷാ ജീവനക്കാരൻ അനിൽകുമാറിനാണ് മർദനമേറ്റത്
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ സുരക്ഷാ ജീവനക്കാരന് ക്രൂരമർദനം. മെഡിക്കൽ കോളജ് ലൈബ്രറിയിലെ സുരക്ഷാ ജീവനക്കാരൻ അനിൽ കുമാറിനാണ് മർദനമേറ്റത്. കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
മെഡിക്കൽ കോളജിലെ സുരക്ഷ ജീവനക്കാരനായ അനിൽകുമാർ ഫെബ്രുവരി 6 ന് രാത്രിയിൽ ജോലി ചെയ്യുന്നതിനിടെയാണ് മെഡിക്കൽ കോളജ് ഗാർഡനിൽ മൂന്ന് പേർ അതിക്രമിച്ച് കയറിയതായി ശ്രദ്ധയിൽപെട്ടത്. ഇത് ചോദ്യം ചെയ്തതിനാണ് അനിൽകുമാറിനെ മൂന്നുപേരും ചേർന്ന് മർദിച്ചത്. തിരിഞ്ഞുനടന്ന് പോവുകയായിരുന്ന അനിൽകുമാറിനെ ചവിട്ടി വീഴ്ചത്തുകയും മൂക്കിന്‍റെ പാലം ഇടിച്ച് തകർക്കുകയും ചെയ്തു. കൂടാതെ, അക്രമികൾ ഫോണിൽ നിന്ന് സിം കാർഡ് എടുത്ത് നശിപ്പിക്കുകയും ചെയ്തു.
മൂന്ന് പ്രതികളിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ, മറ്റൊരു പ്രതിയായ അഖിലിനെ കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. ഇയാളാണ് അനിൽകുമാറിനെ ക്രൂരമായി മർദിച്ചത്.