< Back
Kerala
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: ഉമ തോമസ് നാളെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും
Kerala

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: ഉമ തോമസ് നാളെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും

ijas
|
8 May 2022 7:50 PM IST

തൃക്കാക്കര എം.എൽ.എയായിരുന്ന പി.ടി തോമസിന്‍റെ മരണത്തെ തുട‍ർന്നാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിന് കളം ഒരുങ്ങിയത്

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസ് നാളെ നാമനിർദ്ദേശക പത്രിക സമർപ്പിക്കും. രാവിലെ 11:45ന് കാക്കനാട് കോൺഗ്രസ്‌ ഓഫീസിൽ നിന്നും യുഡിഎഫ് നേതാക്കൾക്കൊപ്പം കലക്ടറേറ്റിലെത്തിയാണ് നാമനിർദേശക പത്രിക സമർപ്പിക്കുന്നത്.

തൃക്കാക്കര എം.എൽ.എയായിരുന്ന പി.ടി തോമസിന്‍റെ മരണത്തെ തുട‍ർന്നാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിന് കളം ഒരുങ്ങിയത്. പി.ടിയുടെ ഭാര്യ ഉമ തോമസിനെ ഇറക്കിയാണ് മണ്ഡലം നിലനി‍ർത്താൻ കോൺ​ഗ്രസ് ശ്രമിക്കുന്നത്. അതേസമയം ഹൃദ്രോ​ഗ വിദ​ഗ്ധനായ ഡോ. ജോ ജോസഫാണ് സി.പി.എം സ്ഥാനാ‍ർത്ഥി. എ.എന്‍ രാധാകൃഷ്ണനാണ് തൃക്കാക്കരയിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി.

ആം ആദ്മി പാര്‍ട്ടിയും ട്വന്‍റിയും ട്വന്‍റിയും തൃക്കാക്കരയില്‍ മത്സരത്തിനില്ലെന്ന് ഇന്ന് പ്രഖ്യാപിച്ചു. സംസ്ഥാന ഭരണത്തെ നിര്‍ണ്ണയിക്കുന്ന തെരഞ്ഞെടുപ്പല്ല തൃക്കാക്കരയില്‍ നടക്കുന്നതെന്ന് ട്വന്‍റി 20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു ജേക്കബ് പ്രസ്താവനയില്‍ പറഞ്ഞു. ഉപ‍തെരഞ്ഞെടുപ്പ് ഫലം സംസ്ഥാന രാഷ്ട്രീയത്തില്‍ ഒരു ചലനവും ഉണ്ടാക്കില്ല. രാഷ്ട്രീയമായി ഒട്ടും പ്രധാന്യമില്ലാത്ത ഈ ഉപതെരഞ്ഞെടുപ്പിന്‍റെ മത്സര രംഗത്തു നിന്നും വിട്ടു നില്‍ക്കാനും സംഘടനാ പ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് ഇരു പാര്‍ട്ടികളുടേയും തീരുമാനമെന്ന് സാബു ജേക്കബ് പറഞ്ഞു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ആംആദ്മി പാർട്ടിയും അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് പ്രാധാന്യമില്ലെന്ന് ദേശീയ നിരീക്ഷകൻ എൻ രാജ പറഞ്ഞു. പാർട്ടിയെ ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങളിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും പാർട്ടിയുടെ പ്രഖ്യാപിത നയത്തിന്‍റെ ഭാഗമാണിതെന്നും എൻ രാജ പറഞ്ഞു. ഒരു സീറ്റിന്‍റെ ജയ പരാജയം ഭരണത്തിൽ പ്രത്യേകിച്ച് സ്വാധീനമുണ്ടാക്കില്ല. 140 സീറ്റുകളിലും മത്സരിക്കുന്ന പാർട്ടിയായി ആം ആദ്മി വളർന്ന് വരുമെന്നും എൻ രാജ പറഞ്ഞു.

Thrikkakara by-election: Uma Thomas will file nomination papers tomorrow

Similar Posts