< Back
Kerala
court order
Kerala

ജർമൻ യാത്ര മുടങ്ങി; ടൂർ ഓപ്പറേറ്റർ 6 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി

Web Desk
|
4 May 2024 4:52 PM IST

1,50,000 രൂപ ഈടാക്കിയാണ് ട്രാവൽ ഓപ്പറേറ്റർ വിദേശ ടൂർ വാഗ്ദാനം ചെയ്തത്

കൊച്ചി: ടൂർ പ്രോഗ്രാം അവതാളത്തിലാക്കിയ ട്രാവൽ ഓപ്പറേറ്റർ 6 ലക്ഷം രൂപ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി ഉത്തരവിട്ടു. പൊളിമർ മാനുഫാക്ചേഴ്സ് അസോസിയേഷനും എറണാകുളം സ്വദേശികളുമായ മറ്റു മൂന്ന് പേരും സമർപ്പിച്ച പരാതിയിലാണ് കോടതിയുടെ ഉത്തരവ്.

ജർമനിയിലെ ഡെസൽഡോർഫിൽ നടക്കുന്ന വ്യാപാരമേളയിൽ പങ്കെടുക്കാനാണ് ന്യൂ ഡൽഹിയിലെ ഡെൽമോസ് വേൾഡ് pvt ലിമിറ്റഡ് എന്ന ട്രാവൽ ആൻഡ് ടൂറിസം കമ്പനിയെ പരാതിക്കാർ സമീപിച്ചത്. ഒരാളിൽ നിന്ന് 1,50,000 രൂപ ഈടാക്കിയാണ് ട്രാവൽ ഓപ്പറേറ്റർ വിദേശ ടൂർ വാഗ്ദാനം ചെയ്തത്.

എന്നാൽ, സമയബന്ധിതമായി ജർമൻ വിസ ലഭ്യമാക്കുന്നതിൽ ട്രാവൽ കമ്പനി പരാജയപ്പെട്ടു. യാത്ര നിശ്ചയിക്കപ്പെട്ട തീയതിക്ക് ശേഷമാണ് വിസ ലഭിച്ചത്. ടൂർ ഓപ്പറേറ്ററുടെ ഭാഗത്തുനിന്നുള്ള ഈ പ്രവർത്തി സേവനത്തിലെ ന്യൂനതയും അധാർമികമായ വ്യാപാര രീതിയുമാണെന്ന് ആരോപിച്ചാണ് പരാതിക്കാർ കോടതിയെ സമീപിച്ചത്.

ബുക്ക് ചെയ്ത വിമാന ടിക്കറ്റ് തുക എയർലൈൻസ് ട്രാവൽ ഏജൻസിക്ക് നൽകിയെങ്കിലും ആ തുക പരാതിക്കാർക്ക് കൈമാറാനും എതിർകക്ഷി തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് ഡി.ബി. ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ എറണാകുളം ജില്ല ഉപഭോക്തൃതർക്ക പരിഹാര കോടതി എതിർകക്ഷിയുടെ സേവനത്തിൽ ന്യൂനത ഉണ്ടെന്ന് കണ്ടെത്തിയത്.

ടൂറിസം രംഗത്തെ വളർച്ചയെ പ്രതികൂലമായി ബാധിക്കുന്ന ഇത്തരം പ്രവണതകളെ ചെറുക്കാനും ഉപഭോക്താക്കളുടെ അവകാശങ്ങളെ സംരക്ഷിക്കാനും ശക്തമായ നടപടി അനിവാര്യമാണെന്ന് കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി. ട്രാവൽ ഏജൻസിയുടെ സേവനത്തിനായി പരാതിക്കാർ നൽകിയ നാലര ലക്ഷം രൂപ കൂടാതെ ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരവും 15,000 രൂപ കോടതി ചെലവും 45 ദിവസത്തിനുള്ളിൽ പരാതിക്കാർക്ക് നൽകാൻ എതിർകക്ഷികൾക്ക് കോടതി ഉത്തരവ് നൽകി.

Similar Posts