
അപരവിദ്വേഷത്തിന്റെ അവതാരങ്ങളെ വളർത്തുന്നതിൽ ഹിന്ദുത്വരും പുരോഗമന കക്ഷികളും ഒരുപോലെ പങ്കുവഹിക്കുന്നു: ടി.എസ് ശ്യാം കുമാർ
|മാധ്യമപ്രവർത്തകനെ തീവ്രവാദിയെന്ന് വിളിക്കുന്ന വിധത്തിൽ അപരവിദ്വേഷം കൊണ്ടുനടക്കുന്ന വ്യക്തിക്കാണ് പുരോഗമനകക്ഷികൾ മതനിരപേക്ഷതയുടെ സർട്ടിഫിക്കറ്റ് നൽകുന്നതെന്നും ശ്യാം കുമാർ പറഞ്ഞു
കോഴിക്കോട്: അപരവിദ്വേഷത്തിന്റെ അവതാരങ്ങളെ വളർത്തുന്നതിൽ ഹിന്ദുത്വരും പുരോഗമന കക്ഷികളും ഒരുപോലെ പങ്കുവഹിക്കുന്ന വിചിത്രമായ അവസ്ഥക്കാണ് കേരളം സാക്ഷിയാവുന്നതെന്ന് ടി.എസ് ശ്യാംകുമാർ. മാധ്യമപ്രവർത്തകനെ തീവ്രവാദിയെന്ന് വിളിക്കുന്ന വിധത്തിൽ അപരവിദ്വേഷം കൊണ്ടുനടക്കുന്ന വ്യക്തിക്കാണ് പുരോഗമനകക്ഷികൾ മതനിരപേക്ഷതയുടെ സർട്ടിഫിക്കറ്റ് നൽകുന്നത്.
തന്റെ അവധൂത കാലത്ത് മുസ്‌ലിംകൾക്കൊപ്പം കഴിയുകയും അവരുടെ കുട്ടികൾക്ക് ചോറു വാരിക്കൊടുക്കുകയും ചെയ്ത നാരായണ ഗുരുവിനെ കുറിച്ച് സരസകവി മൂലൂർ ശ്രീനാരായണ ഗുരുദേവ സ്മരണയിൽ എഴുതിയിട്ടുണ്ടെന്നും ശ്യാം കുമാർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
വെള്ളാപ്പള്ളി നടേശന്റെ വർഗീയ പരാമർശങ്ങളുടെ പശ്ചാത്തലത്തിലാണ് ശ്യാം കുമാറിന്റെ പ്രതികരണം. കഴിഞ്ഞ ദിവസം തന്നോട് ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകൻ തീവ്രവാദിയാണെന്നും ഈരാറ്റുപേട്ടക്കാരനാണെന്നും എംഎസ്എഫുകാരനാണെന്നും ഇയാൾ മുസ്‌ലിംകളുടെ വലിയ വക്താവാണെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. മലപ്പുറത്തെ കുറിച്ചുള്ള വിദ്വേഷ പരാമർശത്തെ കുറിച്ചുള്ള ചോദ്യത്തിൽ മാധ്യമപ്രവർത്തകരോട് പ്രകോപിതനായതിനെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി.