
22 പേരുടെ ജീവനെടുത്ത ബോട്ടപകടത്തിന്‍റെ നടുക്കുന്ന ഓര്‍മയില്‍ താനൂർ; രണ്ടുവര്‍ഷമായിട്ടും കുറ്റക്കാർക്കെതിരെ നടപടിയില്ല, നഷ്ടപരിഹാരം കിട്ടാത്തവരും ഏറെ
|പൂരപ്പുഴയുടെ ആഴങ്ങളിൽ മുങ്ങിത്താഴ്ന്ന 22 പേരിൽ 15 പേരും കുഞ്ഞുങ്ങളായിരുന്നു
മലപ്പുറം: 22 പേരുടെ ജീവനെടുത്ത ബോട്ട് ദുരന്തത്തിന്റെ നടുക്കുന്ന ഓർമയിലാണ് മലപ്പുറം താനൂർ.2023 മെയ് ഏഴിനാണ് താനൂർ പൂരപ്പുഴയിൽ അറ്റ്ലാന്റിക് ബോട്ട് മുങ്ങുന്നത് .
ഒരു പെരുന്നാൾ സന്തോഷത്തിലായിരുന്നു താനൂർ ഒട്ടുമ്പുറം തൂവൽ തീരവും പൂരപ്പുഴയും. പെട്ടെന്നാണ് പൂരപ്പുഴ കണ്ണീർ പുഴയായി മാറിയത്. രൂപ മാറ്റം വരുത്തിയ അറ്റ്ലാന്റിക്ക് ബോട്ടിൽ ആളുകളെ കുത്തിനിറച്ചുള്ള ആ യാത്ര. അവസാന യാത്രയായിരിക്കുമെന്ന് ആ മനുഷ്യർ സ്വപ്നത്തിൽ പോലും കരുതി കാണില്ല. പൂരപ്പുഴയുടെ ആഴങ്ങളിൽ മുങ്ങിത്താഴ്ന്ന 22 പേരിൽ 15 പേരും കുഞ്ഞുങ്ങളായിരുന്നു.
അപകടം നടന്ന് രണ്ടു വർഷമായിട്ടും അപകടത്തിന് കാരണക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാൻ കഴിഞ്ഞില്ലന്നാണ് പരാതി. പരിക്കേറ്റവർക്ക് സർക്കാർ ചികിത്സാ ധനസഹായം നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും. പലർക്കും ചികിത്സാ ധനസഹായം ലഭിച്ചില്ലെന്നാണ് പരാതി. അപകടത്തില്‍പ്പെട്ട എല്ലാവര്‍ക്കും ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നെങ്കിലും അതൊന്നും കിട്ടിയില്ലെന്ന് അപകടത്തില്‍ പരിക്കേറ്റ കുട്ടികളുടെ പിതാവ് ജാബിർ പറയുന്നു.
ഇപ്പോഴും ചികിത്സയിൽ കഴിയുന്ന കുട്ടികൾക്ക് നല്ലൊരു തുക മാസംതോറും ചെലവാക്കി കൊണ്ടിരിക്കുകയാണ്. ഒരുപാട് ഓഫീസുകളിൽ കയറിയിറങ്ങി പരാതികൾ കൊടുത്തിട്ടും ഒരുമറുപടിയും ലഭിച്ചില്ലെന്നും ജാബിര്‍ മീഡിയവണിനോട് പറഞ്ഞു. രക്ഷാപ്രവർത്തനത്തിനിടെ ഗുരുതരമായി പരിക്കേറ്റ മത്സ്യത്തൊഴിലാളികൾക്കും സഹായം ലഭിച്ചില്ലെന്നും ആക്ഷേപമുണ്ട്.