< Back
Kerala
പെരിന്തൽമണ്ണയിൽ യുഡിഎഫ് ഹർത്താൽ പിൻവലിച്ചു
Kerala

പെരിന്തൽമണ്ണയിൽ യുഡിഎഫ് ഹർത്താൽ പിൻവലിച്ചു

Web Desk
|
22 Dec 2025 8:56 AM IST

ആക്രമണവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു

പെരിന്തൽമണ്ണ: മുസ്‌ലിം ലീഗ് ഓഫീസ് ആക്രമിച്ചതിൽ പ്രതിഷേധിച്ച് പെരിന്തൽമണ്ണയിൽ യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താൽ പിൻവലിച്ചു. ആക്രമണവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഹർത്താൽ പിൻവലിച്ചത്. രാത്രി തന്നെ പ്രതികളെ പിടികൂടിയ പെരിന്തൽമണ്ണ പൊലീസിനെ നജീബ് കാന്തപുരം എംഎൽഎ അഭിനന്ദിച്ചു.

ഇന്നലെ രാത്രി 9.30 ഓടെയാണ് ലീഗ് ഓഫീസ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തിൽ പ്രതിഷേധിച്ച് നജീബ് കാന്തപുരം എംഎൽഎയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചിരുന്നു. യുഡിഎഫ് ആഹ്ലാദപ്രകടനം കഴിഞ്ഞുപോകുന്ന ലീഗ് പ്രവർത്തകർ തങ്ങളുടെ ഓഫീസ് ആക്രമിച്ചുവെന്നാണ് സിപിഎം ആരോപിക്കുന്നത്.

എന്നാൽ ഈ ആരോപണം നജീബ് കാന്തപുരം തള്ളി. സിപിഎം ഓഫീസ് നിൽക്കുന്ന പട്ടാമ്പി റോഡിലേക്ക് പോലും കയറാതെ യുഡിഎഫ് പ്രകടനം തിരിച്ചുവിട്ടിട്ടുണ്ട്. കുപ്രചാരണം നടത്തിയാണ് ലീഗ് ഓഫീസ് ആക്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കാഫിർ സ്‌ക്രീൻ ഷോട്ട് പ്രചരിപ്പിച്ചതുപോലെയാണ് സിപിഎം ഓഫീസ് ആക്രമിച്ചുവെന്ന് വ്യാജ പ്രചാരണം നടത്തിയത്. പൊലിസിന്റെ സാന്നിധ്യത്തിലായിരുന്നു ആക്രമണം. കണ്ണൂർ മോഡലാണ് നടപ്പാക്കിയത്. തോൽവിയിൽ നിന്ന് പാഠം പഠിക്കാതെ നീചമായി ജനങ്ങളെ ആക്രമിക്കുകയാണ്. അക്രമത്തെ അക്രമത്തിന്റെ വഴിയിൽ നേരിടില്ല. അത് യുഡിഎഫ് രീതിയല്ല.

സമാധാനത്തിന് നൽകിയ ജനവിധിയാണ് പെരിന്തൽമണ്ണയിലേത്. ജനങ്ങളോടാണ് കടപ്പാട്. ഇനിയും പ്രതികളെ പിടികൂടാനുണ്ട്. സിപിഎം ഓഫീസ് ആക്രമിച്ചിട്ടുണ്ടെങ്കിൽ പ്രതികളെ സംരക്ഷിക്കില്ല. ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.

Similar Posts