< Back
Kerala
അയ്യപ്പ സംഗമത്തിന്റെ ബോര്‍ഡില്‍ അയ്യപ്പനില്ല, പിണറായിയും വാസവനും മാത്രമാണുള്ളത്: വി.ഡി സതീശന്‍
Kerala

അയ്യപ്പ സംഗമത്തിന്റെ ബോര്‍ഡില്‍ അയ്യപ്പനില്ല, പിണറായിയും വാസവനും മാത്രമാണുള്ളത്: വി.ഡി സതീശന്‍

Web Desk
|
20 Sept 2025 3:07 PM IST

അയ്യപ്പ സംഗമത്തില്‍ മുഖ്യമന്ത്രി സംസാരിച്ചത് കപടഭക്തനെ പോലെയാണെന്നും വി.ഡി സതീശന്‍ പറഞ്ഞു

ഇടുക്കി: ശബരിമലയിലെ അയ്യപ്പ സംഗമത്തില്‍ മുഖ്യമന്ത്രി സംസാരിച്ചത് കപടഭക്തനെ പോലെയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങളെ കമ്പിളിപ്പിക്കുകയാണെന്നും ഇതുവരെ സര്‍ക്കാര്‍ ശബരിമലക്ക് വേണ്ടി ഒന്നും ചെയ്യാതെ ഇപ്പോള്‍ മാസ്റ്റര്‍ പ്ലാനുമായി ഇറങ്ങിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഈ സര്‍ക്കാര്‍ എന്താണ് ശബരിമലയില്‍ ചെയ്തത് എന്ന് ജനങ്ങള്‍ക്ക് അറിയാം. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്കൊന്നും മറുപടിയില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു.

'അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്ത് ഒരു കപടഭക്തന്റെ രീതിയിലാണ് മുഖ്യമന്ത്രി സംസാരിച്ചത്. 2026ല്‍ നടക്കുന്ന തെരഞ്ഞെടുപ്പ് അതിന് മുമ്പ് നടക്കുന്ന ലോക്കല്‍ ബോഡി തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കൊണ്ട് പിണറായി വിജയന് ഒരിക്കലും യോജിക്കാത്ത ഒരു ഭക്തിയുടെ പരിവേഷമണിഞ്ഞുകൊണ്ടാണ് അദ്ദേഹം സംസാരിക്കുന്നത്.

ശബരിമലയില്‍ അദ്ദേഹത്തിന്റെ കാലത്ത് ആചാരലംഘനത്തിന് കൂട്ടുനിന്ന് പൊലീസിന്റെ സഹായത്തോടുകൂടി ചെയ്ത ക്രൂരകൃത്യങ്ങള്‍ മറച്ചുവെച്ചുകൊണ്ടാണ് ശബരിമലയിലെ അയ്യപ്പസംഗമത്തില്‍ അദ്ദേഹം പ്രസംഗിച്ചത്.

ഭക്തിയുടെ പരിവേഷമായി പിണറായി വിജയന്‍ മാറികഴിഞ്ഞു. തിരുവനന്തപുരത്ത് അയ്യപ്പസംഗമത്തിന്റെ ബോര്‍ഡ് വെച്ചിരിക്കുകയാണ് തിരുവനന്തപുരം സിറ്റിയില്‍. അയ്യപ്പന്‍ ഇല്ല, പിണറായി വിജയനും വാസവനും മാത്രമേ ബോര്‍ഡില്‍ ഉള്ളൂ.

ദേവസ്യം ബോര്‍ഡ് പ്രസിഡന്റ് പോലുമില്ല. ദേവസ്യം ബോര്‍ഡിന്റേതാണെന്ന് പറയുന്നു അയ്യപ്പസംഗമം. എന്നാല്‍ ദേവസ്യം ബോര്‍ഡിന്റെ റോള്‍ എന്താണെന്ന് അറിയുമോ? ഫുഡ് കമ്മിറ്റി അധ്യക്ഷന്‍,' വി.ഡി സതീശന്‍ പറഞ്ഞു.

അതേസമയം, സംസ്ഥാന സര്‍ക്കാറിന്റെ ആഗോള അയ്യപ്പ സംഗമം പുരോഗമിക്കുന്നു. ശബരിമലയുടെ മതാതീത ആത്മീയത ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുക ലക്ഷ്യമെന്ന് സംഗമം ഉദ്ഘാടനം ചെയ്ത് കൊണ്ട് മുഖ്യമന്ത്രി പിണറായി പറഞ്ഞു. ഭക്തി പരിവേഷമായി അണിഞ്ഞവര്‍ അയ്യപ്പ സംഗമം തടയാന്‍ പരിശ്രമിച്ചുവെന്ന് മുഖ്യമന്ത്രി ആരോപിച്ചു.

Similar Posts