
മന്ത്രി വി.ശിവൻകുട്ടി Photo| Facebook
എയ്ഡഡ് ഭിന്നശേഷി നിയമനം; ക്രിസ്ത്യൻ സ്കൂൾ മാനേജ്മെന്‍റുകൾക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി വി.ശിവൻകുട്ടി
|തെരഞ്ഞെടുപ്പ് അടുത്തപ്പോഴാണ് സമരത്തിന് വരുന്നത്
തിരുവനന്തപുരം: എയ്ഡഡ് ഭിന്നശേഷി നിയമനത്തിൽ ക്രിസ്ത്യൻ സ്കൂൾ മാനേജ്മെന്‍റുകൾക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി വി. ശിവൻകുട്ടി. സമാധാനപരമായി മുന്നോട്ടുപോകുന്ന വിദ്യാഭ്യാസമേഖലയെ കുഴപ്പമാണെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നു. തെരഞ്ഞെടുപ്പ് അടുത്തപ്പോഴാണ് സമരത്തിന് വരുന്നത്. ഒരു വെല്ലുവിളിയും സർക്കാർ അംഗീകരിക്കില്ലെന്നും മന്ത്രി പറഞ്ഞു.
ഒഴിവ് റിപ്പോർട്ട് ചെയ്യാത്തവർക്കെതിരെ നടപടി ഉണ്ടാകുമെന്നും മന്ത്രിയുടെ മുന്നറിയിപ്പ്. 5000ത്തിൽ അധികം ഒഴിവുകൾ ആണ് റിപ്പോർട്ട് ചെയ്യേണ്ടിടത്ത് 1500ൽ താഴെ ഒഴിവുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്.
ഭിന്നശേഷിക്കാരോടും മാനേജ്മെന്‍റിനോടും തുല്യമായ സമീപനമാണ് സർക്കാരിനെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. വിഷയത്തിൽ കൃത്യമായി വിദ്യാഭ്യാസ മന്ത്രി നിലപാട് പറഞ്ഞതാണ് . കേരളത്തിലെ വിദ്യാഭ്യാസ സംവിധാനത്തിൽ മാനേജ്മെന്‍റ് വലിയ പങ്കുവഹിക്കുന്നുണ്ട്. സുപ്രിം കോടതി വിധി നടപ്പിലാക്കാനാണ് സർക്കാർ ശ്രമിക്കുന്നത് . യുഡിഎഫിന്‍റെ ജനപ്രതിനിധികൾ തെറ്റിദ്ധാരണ ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. അത് മാനേജ്മെന്‍റുകൾ ഉൾപ്പെടെ വിശ്വസിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല. മാനേജ്മെന്‍റ് സർക്കാരും തമ്മിൽ സുഖമമായ ബന്ധമാണ് തമ്മിൽ ഒരു പോരിലേക്ക് പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണത്തിനെതിരെ കത്തോലിക്ക കോൺഗ്രസ് രംഗത്തെത്തി. അസത്യം പ്രചരിപ്പിക്കുന്നതിൽ വിദ്യാഭ്യാസ മന്ത്രി പിന്തിരിയണമെന്ന് കത്തോലിക്ക കോൺഗ്രസ് ജനറൽ സെക്രട്ടറി ജോസുകുട്ടി ജെ.ഒഴുകയിൽ ആവശ്യപ്പെട്ടു. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ ക്രൈസ്തവ മാനേജുമെൻ്റുകൾക്ക് വീഴ്ച സംഭവിച്ചിട്ടില്ല. സർക്കാർ സത്യസന്ധമായ നിലപാട് എടുക്കണം. എൻഎസ്എസ് അനുകൂലമായ സുപ്രിം കോടതി വിധി മറ്റു മാനേജുമെൻ്റുകൾക്കും ബാധകമാണ്. മന്ത്രിയുടെ നിയമസഭയിലെ പ്രസ്താവനക്ക് എതിരെയാണ് കത്തോലിക്ക കോൺഗ്രസ് പ്രതിഷേധം.