
വലിയങ്ങാടി അപകടത്തിന് കാരണം കോർപറേഷന്‍റെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥ
|പഴയ പാസ്പോർട്ട് ഓഫിസ് ഉൾപ്പെടെ 16 കെട്ടിടങ്ങൾ പൊളിച്ച് മാറ്റാനാണ് നിർദേശം നൽകിയത്
കോഴിക്കോട്: കോഴിക്കോട് വലിയങ്ങാടിയിൽ നാല് പേരുടെ മരണത്തിന് ഇടയാക്കിയത് കോർപറേഷന്‍റെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥ. കാലപ്പഴക്കം ചെന്ന കെട്ടിടം പൊളിക്കാൻ 2022ൽ നിർദേശം നൽകി. പഴയ പാസ്പോർട്ട് ഓഫിസ് ഉൾപ്പെടെ 16 കെട്ടിടങ്ങൾ പൊളിച്ച് മാറ്റാനാണ് നിർദേശം നൽകിയത് .
2024 ൽ വീണ്ടും ഉത്തരവിട്ടു. എന്നാൽ നടപടി സ്വീകരിച്ചില്ല . കോർപറേഷൻ കൗൺസിലിൽ വച്ച പ്രധാനരേഖകൾ മീഡിയവണിന് ലഭിച്ചു. കോർപറേഷൻ എഞ്ചിനീയറിങ് വിഭാഗത്തിന്‍റെ പരിശോധന വിവരങ്ങളും മീഡിയവണിന് ലഭിച്ചു.
അതേസമയം അപകടം നടന്ന കെട്ടിടം ഒഴിയണമെന്ന് ആവശ്യപ്പെട്ട് സ്ഥാപനത്തിനു മുന്നിൽ നോട്ടീസ് നൽകിയിട്ടുണ്ട്. സാങ്കേതിക ജീവനക്കാർ നടത്തിയ പരിശോധനയിൽ കെട്ടിടം അപകടാവസ്ഥയിൽ എന്ന് കണ്ടെത്തി. കെട്ടിടത്തിൽ സ്ഥാപനങ്ങൾ തുടരുന്നത് ലൈസൻസികളുടെയും പൊതുജനങ്ങളുടെയും ജീവന് ഭീഷണി എന്നും നഗരസഭ നോട്ടീസിൽ പറയുന്നു.
വലിയങ്ങാടിയിലെ സ്ലാബ് തകർന്നു വീണ കെട്ടിടം ഉൾപ്പടെ 16 കെട്ടിടങ്ങൾ പുതുക്കി പണിയാൻ തീരുമാനിച്ചിരുന്നതാണെന്ന് മേയർ ഒ.സദാശിവൻ പറഞ്ഞു. ഇവിടെ പുതിയ സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകിയിട്ടില്ല. വർഷങ്ങളായി അവിടെ ജോലി ചെയ്യുന്നവരുണ്ട്,അതുകൊണ്ട് പെട്ടെന്ന് ഒഴിപ്പിക്കാനാവില്ല. പൊളിക്കാൻ സമയമാകുമ്പോൾ ഒഴിപ്പിക്കാമെന്നാണ് കരുതിയതെന്നും സദാശിവൻ കൂട്ടിച്ചേര്‍ത്തു. മരിച്ചവരുടെ കുടുംബത്തിന് മേയർ ഫണ്ടിൽ നിന്നു 1 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്നും മേയർ പറഞ്ഞു.
അപകടത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. കോർപറേഷനിലെ ഭരണപക്ഷ കൗൺസിലർമാരും ഉദ്യോഗസ്ഥരും വ്യാപാരികളിൽ നിന്ന് പണം കൈപ്പറ്റിയാണ് ഫിറ്റ്നസ് ഇല്ലാത്ത കെട്ടിടങ്ങൾ പ്രവർത്തിപ്പിക്കുന്നതെന്നും പ്രതിപക്ഷ കൗൺസിലർ ഫാത്തിമ തഹ് ലിയ ആരോപിച്ചു. അപകടത്തിൽ പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാരും കോർപ്പറേഷനും നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും ആവശ്യം. വിഷയത്തിൽ ഇന്ന് അടിയന്തര കൗൺസിൽ ചേരാൻ പ്രതിപക്ഷം നോട്ടീസ് നൽകിയിട്ടുണ്ടെന്നും ഫാത്തിമ മീഡിയവണിനോട് വ്യക്തമാക്കി.
സംഭവത്തിൽ കോര്‍പറേഷന്‍റെ ആഭ്യന്തര അന്വേഷണം ഇന്ന് ആരംഭിക്കും. എൻജിനീയറിങ് വിഭാഗത്തിന്‍റെ പരിശോധനയാണ് ആരംഭിക്കുക. കാലപ്പഴക്കത്താൽ പൊളിക്കാൻ തീരുമാനിച്ച കെട്ടിടത്തിന്‍റെ ഭാഗമാണ് തകർന്നു വീണത്. സംഭവത്തിൽ കോഴിക്കോട് ടൗൺ പൊലീസിന്‍റെ അന്വേഷണവും തുടരുകയാണ്.
അപകടത്തിൽ മരിച്ച അത്തോളി സ്വദേശികളായ ബഷീറിന്റെയും അഷ്റഫിന്റെയും ഖബറടക്കം ഇന്ന് നടക്കും. ഇവരോടുള്ള ആദരസൂചകമായി ഇന്ന് അത്തോളിയിലെ കടകൾ അടച്ച് ഹർത്താൽ ആചരിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി വ്യക്തമാക്കി. ഇന്നലെയാണ് കോർപറേഷന്‍റെ ഉടമസ്ഥതയിലുള്ള 60 വർഷത്തോളം പഴക്കമുള്ള കെട്ടിടത്തിന്‍റെ സൺ ഷെയ്ഡ് തകർന്ന് വീണത്. സംഭവത്തിൽ ടൗൺ പൊലീസ് കേസെടുത്തിട്ടുണ്ട്. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്.