
പുകവലി ചോദ്യം ചെയ്തത് പ്രകോപിതനാക്കി; വർക്കല ട്രെയിൻ അതിക്രമത്തിൽ റിമാൻഡ് റിപ്പോർട്ട് പുറത്ത്
|ശ്രീക്കുട്ടിയെ ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങൾ റെയിൽവേയ്ക്ക് ലഭിച്ചു
തിരുവനന്തപുരം: വർക്കലയിൽ ട്രെയിനിൽ നിന്ന് പെൺകുട്ടിയെ തള്ളിയിട്ടത് പ്രതിയുടെ പുകവലി ചോദ്യം ചെയ്തതിനെന്ന് റിമാൻഡ് റിപ്പോർട്ട്. പുക വലിച്ചുകൊണ്ട് അടുത്തെത്തിയ സുരേഷിനോട് കുട്ടി മാറിനിൽക്കാൻ ആവശ്യപ്പെട്ടത് പ്രകോപന കാരണം. ശ്രീക്കുട്ടിയെ ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങൾ റെയിൽവേയ്ക്ക് ലഭിച്ചു. പെൺകുട്ടിയുടെ നില അതീവഗുരുതരമായി തുടരുന്നു.
ഞായറാഴ്ച രണ്ട് ബാറുകളിൽ നിന്ന് മദ്യപിച്ചുകൊണ്ടാണ് പ്രതി ട്രെയിനിൽ കയറിയത്. വാഷ്റൂമിൽ പോയി മടങ്ങിയെത്തുന്ന പെൺകുട്ടികളുടെ അടുത്തേക്ക് പുക വലിച്ചുകൊണ്ട് ഇയാൾ വരികയായിരുന്നു. ഇത് ചോദ്യം ചെയ്തുകൊണ്ട് പരാതി നൽകുമെന്ന് പെൺകുട്ടികൾ പറഞ്ഞതാണ് ഇയാളെ പ്രകോപിപ്പിച്ചത്. തുടർന്ന് പെൺകുട്ടികളെ ട്രെയിനിൽ നിന്ന് ചവിട്ടി ട്രാക്കിലേക്ക് തള്ളിയിടുകയായിരുന്നു.
രണ്ട് പെൺകുട്ടികളെയും ഇയാൾ ആക്രമിച്ചതായി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്. ചവിട്ടേറ്റ് ശ്രീക്കുട്ടി ട്രാക്കിലേക്ക് തെറിച്ചുവീഴുകയും അർച്ചന ഡോറിൽ പിടിച്ചുതൂങ്ങുകയായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. ഇവരുടെ ശബ്ദം കേട്ട് മറ്റ് യാത്രക്കാർ ഓടിക്കൂടിയതിനെ തുടർന്നാണ് ഇയാളെ പിടികൂടാനായത്.
അതേസമയം, പെൺകുട്ടിയുടെ ആരോഗ്യനില അതിഗുരുതരമാണെന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് സൂപ്രണ്ട് അറിയിച്ചു. തലയ്ക്ക് ഗുരുതരമായ ക്ഷതം ഏറ്റിട്ടുണ്ട്. തലയ്‌ക്കേറ്റ ക്ഷതത്തിനുള്ള ചികിത്സ നൽകി കൊണ്ടിരിക്കുകയാണ്. കുട്ടി വെന്റിലേറ്ററിൽ തുടരുകയാണെന്നും മെഡിക്കൽ കോളജ് സൂപ്രണ്ട് പറഞ്ഞു.