< Back
Kerala
എ.കെ.ജി സെന്റർ ആക്രമണം; പ്രതികളുടെ വിവരങ്ങൾ പുറത്തുവിടട്ടെയന്ന് വി.ഡി സതീശൻ‍
Kerala

എ.കെ.ജി സെന്റർ ആക്രമണം; പ്രതികളുടെ വിവരങ്ങൾ പുറത്തുവിടട്ടെയന്ന് വി.ഡി സതീശൻ‍

Web Desk
|
10 Sept 2022 12:49 PM IST

ആരായാലെന്ത്. എന്തായാലും പ്രതിപക്ഷവുമായൊരു ബന്ധവുമുള്ള ആളല്ല.

തിരുവനന്തപുരം: എ.കെ.ജി സെന്റർ ആക്രമണ കേസിൽ പ്രതിയുടേയും സൂത്രധാരന്റേയും വിശദാംശങ്ങൾ പൊലീസ് പുറത്തുവിടട്ടെയന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീഷൻ. കുറ്റം ആരുടെയെങ്കിലും തലയിൽ കെട്ടിവയ്ക്കാനാണ് പൊലീസിന്റെ ശ്രമമെന്നും സതീശൻ ആരോപിച്ചു.

ആരായാലെന്ത്. എന്തായാലും പ്രതിപക്ഷവുമായൊരു ബന്ധവുമുള്ള ആളല്ല. ഇത്രയും ദിവസമായിട്ട് ആളെ കിട്ടാത്തതിനാല്‍ ഇനി ആരുടെയെങ്കിലും തലയില്‍ കെട്ടിവയ്ക്കാൻ ശ്രമിക്കുകയാവും. അവർ വിശദാംശങ്ങള്‍ പറയട്ടെ. എന്നിട്ട് കൂടുതല്‍ പ്രതികരിക്കാമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

എ.കെ.ജി സെന്റർ ആക്രമിച്ച പ്രതിയെ തിരിച്ചറിഞ്ഞതായി സൂചന ലഭിച്ചെന്ന വാർത്തയോടു പ്രതികരിക്കുകയായിരുന്നു വി.ഡി സതീശൻ. പ്രതി വിദേശത്തേക്ക് കടന്നതായും വിവരമുണ്ട്. പ്രതിപക്ഷ യുവജന സംഘടനയുടെ നേതാവാണ് സൂത്രധാരനെന്ന് പൊലീസ് പറയുന്നു. ഇയാൾ പൊലീസ് നിരീക്ഷണത്തിലാണ്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം നടന്ന വിമാനത്തിലും ഇയാൾ ഉണ്ടായിരുന്നെന്ന് അന്വേഷണ സംഘം പറയുന്നു.

ആക്രമണം പദ്ധതിയിട്ടതും അതിന് വാഹനമടക്കം എത്തിച്ചതും ഇയാളാണെന്ന് ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയിട്ടുണ്ട്. എ.കെ.ജി സെന്റര്‍ ആക്രമണ കേസ് പ്രതിയെ പിടികൂടാനാവാത്തതില്‍ പൊലീസിനു നേരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. പ്രതിയെ കൃത്യമായി തിരിച്ചറിഞ്ഞ സാഹചര്യത്തില്‍ ഇനി കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്ന ഘട്ടത്തിലാണ് ക്രൈംബ്രാഞ്ച് സംഘമുള്ളത്.

ആക്രമണത്തിനു പിന്നാലെ ആരോപണ- പ്രത്യാരോപണങ്ങളുമായി ഭരണ-പ്രതിപക്ഷ കക്ഷികള്‍ നിയമസഭയിലടക്കം രംഗത്തെത്തിയിരുന്നു. കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച ശേഷം അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നാണ് വിവരം. ജൂണ്‍ 30നാണ് എ.കെ.ജി സെന്ററിനു നേരെ ആക്രമണം ഉണ്ടായത്.

എന്നാല്‍ ബോംബല്ല, പടക്കം പോലുള്ള വസ്തുവാണ് എ.കെ.ജി സെന്ററിന് നേരെയെറിഞ്ഞതെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കിയിരുന്നു. പ്രാഥമിക അന്വേഷണത്തിലാണ് പടക്കം പോലുള്ള വസ്തുവാണെന്ന് മനസിലായത്.

കുന്നുകുഴി ഭാഗത്ത് നിന്ന് ബൈക്കിലെത്തിയ ആളാണ് പടക്കം എറിഞ്ഞതെന്ന് സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. വാഹനം നിര്‍ത്തിയ ശേഷം കൈയിലുണ്ടായിരുന്ന ബാഗില്‍ നിന്ന് സ്‌ഫോടക വസ്തു എടുത്തെറിയുന്നത് ദൃശ്യത്തിലുണ്ട്. എറിഞ്ഞ ശേഷം തിരിച്ച് തിരിച്ച് കുന്നുകുഴി ഭാഗത്തേക്ക് വാഹനം ഓടിച്ച് പോവുകയും ചെയ്തു.

Similar Posts