< Back
Kerala
മുന്‍ സര്‍ക്കാരിനെതിരെ കുറ്റം പറയലല്ല പിആര്‍ഡിയുടെ പണി, ചട്ടലംഘനത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർ മറുപടി പറയേണ്ടിവരും: പ്രതിപക്ഷ നേതാവ്
Kerala

മുന്‍ സര്‍ക്കാരിനെതിരെ കുറ്റം പറയലല്ല പിആര്‍ഡിയുടെ പണി, ചട്ടലംഘനത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർ മറുപടി പറയേണ്ടിവരും: പ്രതിപക്ഷ നേതാവ്

Web Desk
|
5 March 2026 11:41 AM IST

സർക്കാരിന്‍റെ ധൂർത്തിന് ജനം മറുപടി നൽകുമെന്ന് കെ.സി വേണുഗോപാൽ എംപിയും പ്രതികരിച്ചു

തിരുവനന്തപുരം: സര്‍ക്കാരിന്റെ പിആര്‍ഡി പരസ്യങ്ങള്‍ക്കെതിരെ പ്രതിപക്ഷം. പരസ്യങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. വാര്‍ത്ത പോലെ തോന്നിക്കുന്ന പരസ്യങ്ങള്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും പരസ്യം സ്വീകരിക്കാത്ത മാധ്യമങ്ങളെ അഭിനന്ദിക്കുന്നുവെന്നും സതീശന്‍ പറഞ്ഞു. സര്‍ക്കാരിന്റെ ധൂര്‍ത്തിന് ജനം മറുപടി നല്‍കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി പ്രതികരിച്ചു. യുഡിഎഫ് അധികാരത്തില്‍ വന്ന ശേഷം പിആര്‍ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണും പ്രതികരിച്ചു.

'കേരളത്തിന്റെ മുഴുവന്‍ ജില്ലകളിലുമായി പര്യടനം നടത്തിയ പുതുയുഗ യാത്ര വലിയ അനുഭവമാണ് പകര്‍ന്നുനല്‍കിയത്. സര്‍ക്കാരിന് എതിരായ ശക്തമായ വികാരം കാമ്പയിനിലുടനീളം കാണാന്‍ സാധിച്ചു. യോഗങ്ങളിലൊന്നും പൗരപ്രമുഖരെ ആയിരുന്നില്ല ഞങ്ങള്‍ ക്ഷണിച്ചിരുന്നത്. മറിച്ച്, സാധാരണക്കാരായിരുന്നു എല്ലായിടത്തും അണിനിരന്നത്. സംസ്ഥാനത്തിന്റെ വിവിധ മേഖലകളിലായി ബുദ്ധിമുട്ട് നേരിട്ടുകൊണ്ടിരിക്കുന്ന നിരവധി ജനങ്ങളുമായി സംവദിക്കാനായി. യാത്രയുമായി സഹകരിച്ചവര്‍ക്കെല്ലാം നന്ദി'. പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

'പിആര്‍ഡി എത്രത്തോളം അധപതിക്കുമെന്നതിന്റെ ഉദാഹരണമാണ് പത്രങ്ങളിലെ പരസ്യം. പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നെഗറ്റീവായിരുന്ന കാര്യങ്ങള്‍ വരെ സര്‍ക്കാരിന്റെ ചെലവില്‍ എടുത്തുവെച്ചിരിക്കുകയാണ്. ഇതിനെല്ലാം ഉദ്യോഗസ്ഥര്‍ പിന്നീട് മറുപടി പറയേണ്ടിവരും. നാട്ടുകാരുടെ പണം. ഈ സര്‍ക്കാര്‍ ഇനി പണം നല്‍കാനൊന്നും പോകുന്നില്ല. ആ പണം അടുത്ത സര്‍ക്കാരായിരിക്കും നല്‍കേണ്ടിവരിക. എന്തൊരു ഹീനമായ പ്രചാരണമാണിത്. ഇതിനെതിരെ നിയമപരമായ നടപടി സ്വീകരിക്കും. തരംതാണ പ്രചാരണമാണ് നടന്നത്. പരസ്യം സ്വീകരിക്കാത്ത മാധ്യമങ്ങളെ അഭിനന്ദിക്കുന്നു.'

പോസിറ്റീവായി മുന്നോട്ടുവെയ്ക്കാന്‍ ഒന്നുമില്ലാത്തതിനാലാണ് സര്‍ക്കാര്‍ ഇങ്ങനെ ചെയ്യുന്നതെന്നും സതീശന്‍ വ്യക്തമാക്കി. 'ജി.സുധാകരനുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇതുവരെയും പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹത്തോട് ആദരവുണ്ടെന്നും സതീശന്‍ പറഞ്ഞു.

'പാര്‍ട്ടിയുമായി അടുത്ത ബന്ധമുള്ളയാളാണ് സുധാകരന്‍. അദ്ദേഹത്തോട് ആദരവുണ്ട്. സിപിഎം പാര്‍ട്ടി മെമ്പര്‍ഷിപ്പ് അദ്ദേഹം പുതുക്കാത്തത് വ്യക്തിപരമായ തീരുമാനമാണ്. സിപിഎം ശിഥിലീകരണം നേരിട്ടുകൊണ്ടിരിക്കുകയാണ്. സിപിഎമ്മിന് കുടുംബാധിപത്യം ആകാം,കോണ്‍ഗ്രസിന് പാടില്ലെന്നാണ് അവരുടെ നിലപാട്. എത്രപേരാണ് സിപിഎമ്മില്‍ നിന്ന് വരുന്നത്. അങ്ങനെയൊക്കെ ചെയ്യുന്നത് ഞങ്ങള്‍ക്ക് നല്ലതല്ലേ'. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജി.സുധാകരന്‍ വളരെ പക്വതയുള്ള രാഷ്ട്രീയനേതാവാണെന്നും അദ്ദേഹവും പാര്‍ട്ടിയും തമ്മിലുള്ള ആഭ്യന്തരകാര്യം തീരുമാനിക്കേണ്ടത് അവരാണെന്നും കെ.സി വേണുഗോപാല്‍ എംപി പ്രതികരിച്ചു. ജി.സുധാകരന്‍ നല്ല കമ്മ്യൂണിസ്റ്റ്കാരനാണെന്നും യുഡിഎഫിലേക്ക് വന്നാല്‍ സന്തോഷമുണ്ടെന്നും ക്ഷണിക്കാനുള്ള മണ്ടത്തരം താന്‍ കാണിക്കില്ലെന്നും ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണും പ്രതികരിച്ചു.

Similar Posts