
'മിന്നലുകൊണ്ട് നൂലുകോര്‍ത്ത് നെഞ്ചില്‍ അണിഞ്ഞു'; വേടനും നവമി ലതയും വിവാഹിതരായി
|മലപ്പുറം മഞ്ചേരി സ്വദേശിയാണ് നവമി ലത
തൃശൂര്‍: ഒടുവിൽ തന്റെ മൗനലോവയെ ജീവിത സഖിയാക്കി വേടന്‍. സുഹൃത്തും എഴുത്തുകാരിയുമായ നവമി ലതയുമായുള്ള വിവാഹം ഇന്ന് തൃശൂര്‍ രജിസ്റ്റര്‍ ഓഫീസിൽ നടന്നു. തൃശ്ശൂർ പെരിങ്ങണ്ടൂർ ആണ് വേടന്റെ സ്വദേശം. മലപ്പുറം മഞ്ചേരി സ്വദേശിയാണ് നവമി ലത. നവമി ലതയുടെ പൂമ്പാറ്റ വേട്ടയെന്ന പുസ്തകത്തിന് വലിയ പ്രചാരം ലഭിച്ചിരുന്നു. ഇരുവരും ദീർഘകാലമായി പ്രണയത്തിലായിരുന്നു.
കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ലളിതമായാണ് വിവാഹച്ചടങ്ങ് സംഘടിപ്പിച്ചത്. ഇന്ത്യന്‍ ഭരണഘടനയെ സാക്ഷിനിര്‍ത്തിയാകും വിവാഹമെന്ന് വേടന്‍ നേരത്തെ പറഞ്ഞിരുന്നു. വിവാഹത്തിന് മുമ്പുള്ള ആഘോഷചിത്രങ്ങളും ഇന്നലെ പങ്കുവെച്ചു.
തദ്ദേശ സ്വയംഭരണ ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂരില്‍ സര്‍ക്കാര്‍ നടത്തിയ ഹാപ്പിനസ്സ് ഫെസ്റ്റിവലില്‍ വിവാഹക്കാര്യം വേടന്‍ പ്രഖ്യാപിച്ചിരുന്നു. ചടങ്ങില്‍ പങ്കെടുത്ത സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ഇക്കാര്യത്തെ കുറിച്ചുള്ള സൂചനകള്‍ പങ്കുവെച്ചതിന് പിന്നാലെ വേടന്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കുകയായിരുന്നു. ഇരുവരും തമ്മില്‍ ദീര്‍ഘകാലമായി അടുപ്പത്തിലാണ്.
2025ൽ വേടൻ എഴുതിയ ‘മോണലോവ’ എന്ന പാട്ട് കാമുക്കിക്ക് വേണ്ടി എഴുതിയതാണെന്ന് വേടൻ പറഞ്ഞിരുന്നു. കാമുകിയെ മോണലോവ അഗ്നിപർവതത്തോട് ഉപമിച്ചാണ് വേടൻ പാട്ട് എഴുതിയത്. ഈ ഗാനം സമൂഹമാധ്യമങ്ങളിൽ വലിയ തരംഗം തീർത്തിരുന്നു. പ്രണയവും വിപ്ലവും ഒരുപോലെ നിറഞ്ഞ വരികൾ ഇന്ന് വിവാഹ ദിനത്തിൽ ആരാധകർ വലിയ രീതിയിലാണ് ആഘോഷിക്കുന്നത്.