
'അഞ്ച് രാജ്യങ്ങളിലേക്ക് പോകാൻ അനുവദിക്കണം'; ജാമ്യ വ്യവസ്ഥ റദ്ദാക്കണമെന്നാവശ്യപ്പെട്ട് വേടൻ ഹൈക്കോടതിയിൽ
|എറണാംകുളം സെഷൻസ് കോടതിയുടെ വ്യവസ്ഥ റദ്ദാക്കണമെന്നാണ് ആവശ്യം
കൊച്ചി: ജാമ്യ വ്യവസ്ഥ റദ്ദാക്കണമെന്നാവശ്യപ്പെട്ട് റാപ്പർ വേടൻ ഹൈക്കോടതിയെ സമീപിച്ചു. എറണാംകുളം സെഷൻസ് കോടതിയുടെ വ്യവസ്ഥ റദ്ദാക്കണമെന്നാണ് ആവശ്യം.
ഫ്രാൻസ്, ജർമ്മനി ഉൾപ്പടെയുള്ള അഞ്ച് രാജ്യങ്ങളിലേക്ക് പോകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്.
അതേസമയം പരാതിക്കാരി നൽകിയ നോട്ടീസ് പിൻവലിച്ചു. പരാതിക്കാരി ഹാജരാക്കേണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചു. പരാതിയിൽ മൊഴി നൽകാൻ വിളിപ്പിക്കാൻ പൊലീസിന് അധികാരമുണ്ടെങ്കിലും വ്യക്തിപരമായ വിവരങ്ങൾ പുറത്തുപോകുന്നതു തടയാൻ നോട്ടിസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് പൊലീസിനോട് ജസ്റ്റിസ് സി.പ്രതീപ് കുമാർ വിശദീകരണം തേടി.
എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒയ്ക്കു മുമ്പാകെ ഹാജരായി മൊഴി നൽകണമെന്നായിരുന്നു യുവതിക്ക് നോട്ടിസ് നൽകിയത്. എന്നാൽ ഇന്ന് കേസ് പരിഗണിച്ചപ്പോൾ തങ്ങൾ ഈ നോട്ടിസ് പിൻവലിക്കുകയാണെന്നും യുവതി ഹാജരാകേണ്ടതില്ലെന്നും പൊലീസ് അറിയിക്കുകയായിരുന്നു. തുടർന്ന് ഹരജിയിന്മേലുള്ള നടപടികള്‍ കോടതി അവസാനിപ്പിച്ചു.