< Back
Kerala
നിപ ആടിൽ നിന്നല്ല; ഉറവിടം കണ്ടെത്താൻ ഊർജിത ശ്രമമെന്ന് ആരോഗ്യമന്ത്രി
Kerala

നിപ ആടിൽ നിന്നല്ല; ഉറവിടം കണ്ടെത്താൻ ഊർജിത ശ്രമമെന്ന് ആരോഗ്യമന്ത്രി

Web Desk
|
6 Sept 2021 8:44 AM IST

നിപയുടെ പ്രാഥമിക ലക്ഷണങ്ങളുമായി എത്തുന്ന രോഗികളെ പരിശോധിക്കുന്നതിന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കും

നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്ക പട്ടിക നീളുമെന്ന് ആരോ​ഗ്യമന്ത്രി വീണ ജോർജ്. വൈറസിന്‍റെ ഉറവിടം കണ്ടെത്താൻ ഊർജിത ശ്രമം നടക്കുകയാണ്. കുട്ടിയുമായി അടുത്ത സമ്പർക്കമുള്ള ഏഴ് പേരുടെ പരിശോധന ഫലം വൈകീട്ടോടെ ലഭിക്കും കുട്ടിയുടെ വീട്ടിൽ വളർത്തിയിരുന്ന ആടിന് അസുഖം ബാധിച്ചത് നിപയുമായി ബന്ധമില്ലെന്നും ആരോ​ഗ്യമന്ത്രി പറഞ്ഞു.

മൃഗസാമ്പിളുകൾ പരിശോധിക്കാൻ എൻ.ഐ.വിയുടെ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര സംഘത്തിന്‍റെ പരിശോധന പുരോഗമിക്കുകയാണ്. ആവശ്യമെങ്കിൽ കൂടുതൽ വിദഗ്ധർ സംസ്ഥാനത്തെത്തും. കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നതിനാൽ രോഗ നിയന്ത്രണം സാധ്യമാണ്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ കോവിഡ് ചികിത്സയെ ബാധിക്കാതിരിക്കാൻ പ്രത്യേക ശ്രദ്ധ പുലർത്തുമെന്നും മന്ത്രി വ്യക്തമാക്കി.

നിപയുടെ പ്രാഥമിക ലക്ഷണങ്ങളുമായി എത്തുന്ന രോഗികളെ പരിശോധിക്കുന്നതിന് നിപ പ്രോട്ടോകോൾ പ്രകാരമുള്ള പരിശീലനം ആശ വർക്കർമാർ അടക്കമുള്ള ആരോഗ്യ പ്രവർത്തകർക്ക് നൽകും. സ്വകാര്യ ആശുപത്രികളിലെ ആരോഗ്യ പ്രവർത്തകർക്ക് ഐ.എം.എയുടെ സഹായത്തോടെ പരിശീലനം നൽകും. ചാത്തമംഗലം, കൊടിയത്തൂർ പഞ്ചായത്തുകളിലെയും മുക്കം നഗരസഭയിലെയും അധ്യക്ഷന്മാർ, ജനപ്രതിനിധികൾ, സെക്രട്ടറിമാർ എന്നിവരുമായി ചർച്ച നടത്തുമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.

Similar Posts