< Back
Kerala
Vellakkaram, hike, opposition, c brutal tax, violence,
Kerala

വെള്ളക്കരം വർധന; ക്രൂരമായ നികുതി അക്രമമെന്ന് പ്രതിപക്ഷം

Web Desk
|
7 Feb 2023 10:55 AM IST

വാട്ടർ അതോറിറ്റിയെ നിലനിർത്താനുള്ള ചെറിയ വർധന മാത്രമാണ് ഇപ്പോഴത്തേതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ മറുപടി നൽകി

തിരുവനന്തപുരം: വെള്ളക്കരം വർധിപ്പിച്ച സർക്കാർ നടപടി സമാനതകളില്ലാത്ത ക്രൂരതയെന്ന് പ്രതിപക്ഷം. ക്രൂരമായ നികുതി അക്രമമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. ആരാച്ചാർക്കുള്ള ദയ പോലും സർക്കാറിനില്ലെന്നും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി എം വിൻസെന്റ് കുറ്റപ്പെടുത്തി. വാട്ടർ അതോറിറ്റിയെ നിലനിർത്താനുള്ള ചെറിയ വർധന മാത്രമാണ് ഇപ്പോഴത്തേതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ മറുപടി നൽകി .

സ്വന്തമായി കണക്ഷനെടുക്കാൻ കഴിയാത്ത പതിനാലര ലക്ഷം ആളുകൾക്ക് വെള്ളക്കരം വർധന ബാധകമാകുമെന്നും കിട്ടാത്ത വെള്ളത്തിനും ചാർജ് അടക്കേണ്ടി വരുമെന്നും പറഞ്ഞ എം വിൻസെന്റ് ജലജീവൻ മിഷന്റെ പേരിൽ മോദി സർക്കാരും പിണറായി സർക്കാരും ജനങ്ങളെ പിടികൂടിയിരിക്കുകയാണെന്നും പറഞ്ഞു.

എന്നാൽ കാലാകാലങ്ങളിൽ വർധിപ്പിക്കേണ്ടി വരുമെന്നും ജനങ്ങളോടൊപ്പം പ്രതിപക്ഷവും സഹകരിക്കണമെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. സർക്കാർ അധികാരത്തിൽ വരുമ്പോൾ 17.5 ലക്ഷം കണക്ഷൻ ആണ് ഉണ്ടായിരുന്നതെന്നും സർക്കാർ വന്നശേഷം 13 ലക്ഷം കണക്ഷൻ കൂടി നൽകിയെന്നും മന്ത്രി വ്യക്തമാക്കി

നികുതി വര്‍ധനവിന് എതിരെ നാല് പ്രതിപക്ഷ എംഎല്‍എമാര്‍ നിയമസഭാ കവാടത്തില്‍ നടത്തുന്ന സത്യഗ്രഹം രണ്ടാം ദിനവും തുടരുകയാണ്. കോൺഗ്രസിന്‍റെ നേത്യത്വത്തിൽ ഇന്ന് സംസ്ഥാനവ്യാപകമായി പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. ഡിസിസികളുടെ നേത്യത്വത്തിൽ കലക്ട്രേറ്റുകളിലേക്കാണ് മാർച്ച് നടത്തുക. രണ്ടു പകൽ നീണ്ടു നിൽക്കുന്ന രാപകൽ സമരം നടത്താനും യു.ഡി.എഫ് തീരുമാനിച്ചിട്ടുണ്ട്.

ഇന്നലെയും വർധിപ്പിക്കുന്ന ബജറ്റ് നിർദേശത്തിൽ സംസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധം ശക്തമായിരുന്നു.

Similar Posts