
'വെള്ളാപ്പളളി സംഘ്പരിവാറിന്റെ നാവാവരുത്': വെൽഫെയർ പാർട്ടി
|'അധികാരികളുടെ മൗനമാണ് വംശിയ വിദ്വേഷ പ്രസ്താവനകൾ നടത്താൻ വെള്ളാപ്പളളിയെ പോലുള്ളവർക്ക് ധൈര്യം നൽകുന്നത്'
മലപ്പുറം: ഒരു സമുദായത്തിന്റെ നേതാവായ വെള്ളാപ്പളളി നടേശൻ സംഘ്പരിവാറിന്റെ നാവാവരുതെന്ന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ എക്‌സിക്യുട്ടീവ്. മലപ്പുറത്തെക്കുറിച്ച് സംഘ്പരിവാർ കാലങ്ങളായി ആവർത്തിച്ചുകൊണ്ടിരിക്കുന്ന കള്ളങ്ങൾ തന്നെയാണ് വെള്ളാപ്പളളിയും ആവർത്തിച്ചുകൊണ്ടിരിക്കുന്നതെന്ന് വെൽഫെയർ അഭിപ്രായപ്പെട്ടു.
എന്തടിസ്ഥാനത്തിലാണ് മലപ്പുറം പ്രത്യേക രാജ്യമാണെന്ന ആരോപണം ഉന്നയിച്ചത് എന്നത് അദ്ദേഹം വ്യക്തമാക്കണം. മലപ്പുറത്തെ കുറിച്ച് മുമ്പും ഇത്തരം പ്രസ്താവനകൾ അദ്ദേഹം നടത്തിയിട്ടുണ്ട്. അധികാരികളുടെ മൗനമാണ് ഇങ്ങനെയുള്ള വംശിയ വിദ്വേഷ പ്രസ്താവനകൾ നടത്താൻ വെള്ളാപ്പളളിയെ പോലുള്ളവർക്ക് ധൈര്യം നൽകുന്നത്. ഇതിനെതിരെ നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ നിയമ നടപടികളുമായി വെൽഫെയർ പാർട്ടി മുന്നോട്ട് പോകുമെന്നും എക്‌സിക്യുട്ടിവ് മുന്നറിയിപ്പ് നൽകി.
ജില്ലാ പ്രസിഡണ്ട് കെ.വി സഫീർഷ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി കൃഷ്ണൻ കുനിയിൽ സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി മുനീബ് കാരകുന്ന് പ്രമേയം അവതരിപ്പിച്ചു. ജില്ലാ സിക്രട്ടറിമാരായ ബിന്ദു പരമേശ്വരൻ, നൗഷാദ് ചുള്ളിയൻ, ഷാക്കിർ മോങ്ങം എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി അഷ്‌റഫ് വൈലത്തൂർ നന്ദി പറഞ്ഞു.