< Back
Kerala
Kerala Jamiatul-ulama Against Vellappalli Nadesan over Hate Speech Against Malappuram
Kerala

ഭൂരിപക്ഷ സമുദായം പറയുന്നത് വർഗീയതയും ന്യൂനപക്ഷം പറയുന്നത് മതേതരത്വവുമാണെന്ന പ്രചാരണം അപകടം: വെള്ളാപ്പള്ളി

Web Desk
|
16 Dec 2025 11:48 AM IST

മുഖ്യമന്ത്രിയുടെ കാറിൽ പോയതിനെ ചിലർ പരിഹസിക്കുന്നുണ്ട്. അതിനെക്കാൾ വലിയ കാറുള്ളവനാണ് താനെന്നും വെള്ളാപ്പള്ളി പറഞ്ഞു

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടായ തിരിച്ചടിയിൽ തന്നെ മാത്രം കുറ്റപ്പെടുത്തുന്നുവെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കോൺഗ്രസ് മുസ്‌ലിം ലീഗിന് അടിമപ്പെടുകയാണെന്നും 24 മണിക്കൂറും വർഗീയത പ്രസംഗിക്കുന്ന ലീഗിനെ കൂടെക്കൂട്ടി കോൺഗ്രസ് അവരുടെ വ്യക്തിത്വം നശിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് തെരഞ്ഞെടുപ്പ് തോൽവിയിൽ തന്നെ കുറ്റപ്പെടുത്തുന്നതിന് എതിരെ വെള്ളാപ്പള്ളി പ്രതികരിച്ചത്.

മുന്നണികൾ മത- സാമുദായിക പ്രീണനം നടത്തുന്നതിനെതിരെ എല്ലാവരും പ്രതികരിക്കാറുണ്ട്. ന്യൂനപക്ഷ പ്രീണനത്തിനെതിരെ താൻ മാത്രമല്ല എൻഎസ്എസ് നേതൃത്വവും പ്രതികരിച്ചിട്ടുണ്ട്. മലപ്പുറത്ത് ഇതര സമുദായത്തിലുള്ളവർക്ക് സ്‌കൂളും കോളജും മാത്രമല്ല ഒരു കുടിപ്പള്ളിക്കൂടം പോലും നൽകാത്തതിനെ കുറിച്ച് പറഞ്ഞത് തെറ്റാണോ? വസ്തുതകളില്ലേ? ഇത് മറച്ചുവെച്ച് വർഗീയപ്രചാരണം നടത്തുന്നത് മുസ്‌ലിം ലീഗല്ലേ? കോൺഗ്രസ് അവർ പറയുന്നതിനെയല്ലേ പിന്തുണയ്ക്കുന്നതെന്നും വെള്ളാപ്പള്ളി ചോദിച്ചു.

24 മണിക്കൂറും വർഗീയ പ്രസംഗിക്കുന്ന ലീഗിനെ കൂടെക്കൂട്ടി കോൺഗ്രസ് അവരുടെ വ്യക്തിത്വം നശിപ്പിക്കുകയാണ്. ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്ന വലിയ പാരമ്പര്യത്തിന് ഉടമകളാണ് കോൺഗ്രസ് എന്ന് ഇപ്പോഴത്തെ നേതാക്കൾ തിരിച്ചറിയുന്നില്ല. അവർ ലീഗിന് അടിമപ്പെടുകയാണ്.

ആഗോള അയപ്പസംഗമത്തെ എസ്എൻഡിപി മാത്രമല്ല എൻഎസ്എസും പിന്തുണച്ചിരുന്നു. അവരും പ്രതിനിധിയെ അയച്ചിരുന്നു. അതിൽ തന്നെ മാത്രം കുറ്റപ്പെടുത്തുന്നത് മാനസിലാകുന്നില്ല. എന്തുകൊണ്ടാണ് എൻഎസ്എസിനെ കുറ്റപ്പെടുത്താത്തത്. മുഖ്യമന്ത്രിയുടെ വാഹനത്തിൽ പോയതിനെയും ചിലർ പരിഹസിക്കുന്നുണ്ട്. അതിനെക്കാൾ വലിയ കാറുള്ളവനാണ് താൻ. മുഖ്യമന്ത്രിക്കൊപ്പം ഇരിക്കാതിരിക്കാൻ തനിക്കെന്താ അയിത്തമുണ്ടോയെന്നും വെള്ളാപ്പള്ളി ചോദിച്ചു.

Similar Posts