
Photo| Special Arrangement
വെള്ളാപ്പള്ളി നടേശൻ വർഗീയ വിഷം ചീറ്റുന്നു, ഭരണകൂടം മൗനം പാലിക്കരുത്: ഷുക്കൂർ സ്വലാഹി
|'കേരളം സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും അടിത്തറയിൽ ഉയർന്നുവന്ന നാടാണ്. വർഗീയതയെയും മതവൈരത്തെയും എന്നും നിരസിച്ച പാരമ്പര്യമാണ് ഈ നാടിനുള്ളത്. ഇക്കാര്യം വെള്ളാപ്പള്ളി നടേശനും ഇദ്ദേഹത്തെ പോലെ വിഷം ചീറ്റുന്നവരും മനസിലാക്കേണ്ടതുണ്ട്'
കോഴിക്കോട്: വെള്ളാപ്പള്ളി നടേശനെതിരെ ഐഎസ്എം സംസ്ഥാന ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി. വർഗീയതയുടെ വിഷം ചീറ്റുന്നയാളാണ് വെള്ളാപ്പള്ളി നടേശനെന്നും ഭരണകൂടം മൗനം പാലിക്കരുതെന്നും ഷുക്കൂർ സ്വലാഹി പറഞ്ഞു.
മുസ്ലിം സമൂഹത്തിനെതിരെ തുടർച്ചയായി വംശീയ അധിക്ഷേപം ചൊരിയുകയാണ് വെള്ളാപ്പള്ളി നടേശൻ കഴിഞ്ഞ കുറച്ചുനാളുകളായി ചെയ്യുന്നത്. മുസ്ലിംകൾ ഈ നാട് പിടിച്ചെടുക്കുന്നു അവർ അധികാരത്തിൽ വന്നാൽ നാടുവിട്ടുപോകേണ്ടിവരും ഇതൊക്കെയാണ് അദ്ദേഹത്തിന്റെ വിഷവാക്കുകൾ. ശ്രീനാരായണഗുരുവിന്റെ ജീവിതവും ആശയങ്ങളും ഒരിക്കലെങ്കിലും മനസിലാക്കിയിരുന്നുവെങ്കിൽ, ഇങ്ങനെ മനുഷ്യരെ തമ്മിലകറ്റുന്ന നിലപാടുകളിലേക്ക് അദ്ദേഹം പോകുമായിരുന്നില്ല. മനുഷ്യരെ സ്നേഹിക്കുവാനും അവർക്കിടയിൽ വിവേചനങ്ങൾ ഇല്ലാതാക്കുവാനും സമൂഹത്തെ പഠിപ്പിച്ച നേതാവാണ് ശ്രീ നാരായണ ഗുരു. അദ്ദേഹത്തിന്റെ ഉപദേശങ്ങളെ പരിഹസിക്കുകയാണ് ഇത്തരം വർഗീയ പരാമർശങ്ങളിലൂടെ വെള്ളാപ്പള്ളി നടേശൻ ചെയ്യുന്നത്. എന്നാൽ ഇത് തടയേണ്ട മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കം അദ്ദേഹത്തെ തലോടുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത് എന്നത് ഏറെ സങ്കടകരമാണെന്ന് ഷുക്കൂർ സ്വലാഹി കൂട്ടിച്ചേർത്തു.
കേരളം സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും അടിത്തറയിൽ ഉയർന്നുവന്ന നാടാണ്. വർഗീയതയെയും മതവൈരത്തെയും എന്നും നിരസിച്ച പാരമ്പര്യമാണ് ഈ നാടിനുള്ളത്. ഇക്കാര്യം വെള്ളാപ്പള്ളി നടേശനും ഇദ്ദേഹത്തെ പോലെ വിഷം ചീറ്റുന്നവരും മനസിലാക്കേണ്ടതുണ്ട്. അവർക്കൊരിക്കലും വിദ്വേഷ പ്രചരണങ്ങൾ കൊണ്ട് ഈ നാടിന്റെ സ്നേഹത്തെയും സൗഹൃദത്തെയും ഇല്ലാതാക്കാനാവില്ല. വെള്ളാപ്പള്ളി നടേശൻ കണക്കുകൾ പറയുമ്പോൾ സത്യസന്ധത കാണിക്കണം. പറയാനുള്ള ധൈര്യവും ഉണ്ടാവണം. കേരളത്തിലെ ജനസംഖ്യ അനുപാതം
ഹിന്ദു - 54.7 ശതമാനം, മുസ്ലിം – 26.5 ശതമാനം, ക്രിസ്ത്യൻ – 18.3% എന്നിങ്ങനെയാണ്. എന്നാൽ ഈ നാട് ഭരിച്ച മുഖ്യമന്ത്രിമാരുടെ കണക്കെടുത്താൽ 50 വർഷം ഹിന്ദു മുഖ്യമന്ത്രിമാർ ഭരിച്ച നാടാണ് കേരളം. 12 വർഷം ക്രിസ്ത്യൻ മുഖ്യമന്ത്രിമാർ എന്നാൽ ഈ നാട്ടിൽ ഒരു മുസ്ലിം മുഖ്യമന്ത്രി ഭരിച്ചത് 53 ദിവസം മാത്രമായിരുന്നുവെന്നും ഷുക്കൂർ സ്വലാഹി ചൂണ്ടിക്കാട്ടി.
ഈ കണക്കുകൾ എപ്പോഴെങ്കിലും മുസ്ലിംകൾക്ക് പ്രയാസമുണ്ടാക്കിയിട്ടുണ്ടോ? ഒരിക്കലും ഇല്ല. കാരണം അവർ ഈ നാടിനെ പിടിച്ചെടുക്കാൻ അല്ല, ഈ നാടിനൊപ്പം സമാധാനത്തോടെ ജീവിക്കാനാണ് ആഗ്രഹിച്ചത്. ഇത്തരം ചർച്ചകൾ നാമൊരിക്കലും ആഗ്രഹിക്കാത്തതാണ്. വെള്ളാപ്പള്ളി നടേശനും വർഗീയ വിഷം ചീറ്റുന്ന വരും യഥാർത്ഥത്തിൽ കണക്കുകൾ പറയാൻ ധൈര്യം കാണിക്കണം. ഈ നാട്ടിലെ ഇതുവരെ ഉണ്ടായ മന്ത്രിമാരുടെ എണ്ണവും, സർക്കാർ സ്കൂളുകളുടെ എണ്ണവും, കോളജുകളുടെ എണ്ണവും, സർക്കാർ സ്ഥാപനങ്ങളിലെ പങ്കാളിത്തത്തിന്റെ കണക്കും മതാടിസ്ഥാനത്തിൽ വെളിപ്പെടുത്താൻ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു.