
Photo| Special Arrangement
അഹങ്കാരത്തിന് കയ്യും കാലുംവെച്ചയാളാണ് കെ.ബി ഗണേഷ് കുമാറെന്ന് വെള്ളാപ്പള്ളി നടേശൻ
|കേരളത്തിലെ എല്ലാ ദേവസ്വം ബോർഡുകളിലും മോഷണമുണ്ടെന്നും വെള്ളാപ്പള്ളി നടേശൻ ആരോപിച്ചു
ആലപ്പുഴ: അഹങ്കാരത്തിന് കയ്യും കാലുംവെച്ചയാളാണ് മന്ത്രി കെ.ബി ഗണേഷ് കുമാറെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഗണേഷ് കുമാർ എംഎൽഎയും മന്ത്രിയുമൊക്കെ ആയത് പിതാവിന്റെ സ്വാധീനം ഉപയോഗിച്ചാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. വെള്ളാപ്പള്ളി സ്വന്തം സംസ്കാരത്തിന് അനുസരിച്ചാണ് സംസാരിക്കുന്നതെന്നും മറുപടി പറയാനില്ലെന്നുമാണ് മന്ത്രി ഗണേഷ്കുമാറിൻ്റെ പ്രതികരിണം.
നേരത്തയും ഗണേഷ് കുമാറിനെതിരെ വെള്ളാപ്പള്ളി രംഗത്തെത്തിയിരുന്നു. കടുത്ത ഭാഷയിലായിരുന്നു അന്നും പ്രതികരണം.
സ്വഭാവശുദ്ധിയില്ലാത്തയാളെയാണോ മന്ത്രിയാക്കുന്നതെന്നും വേഷം മാറും പോലെ ഭാര്യയെ മാറുന്നയാളാണ് ഗണേഷെന്നും അന്ന പറഞ്ഞ വെള്ളാപ്പള്ളി ഭാര്യയുടെ തല്ല് വാങ്ങിയ മന്ത്രിയാണ് ഗണേഷെന്നും പറഞ്ഞിരുന്നു. അച്ഛനും മകനും കൂടി മുടിപ്പിച്ചതാണ് ഗതാഗത വകുപ്പ്. വേറെ വകുപ്പ് ചോദിക്കുന്നത് കറന്നു കുടിക്കാനാണ്. കൊള്ളയടിച്ചതിന് ശിക്ഷിക്കപ്പെട്ടയാളുടെ മകനാണ് ഗണേഷ്.ഗണേഷും മന്ത്രിയായിരുന്നപ്പോൾ അഴിമതി നടത്തിയെന്നും ജനങ്ങൾ വിഡ്ഢികളാണെന്നു കരുതരുതെന്നുമാണ് വെള്ളാപ്പള്ളി അന്ന് പ്രതികരിച്ചത്.
കേരളത്തിലെ എല്ലാ ദേവസ്വം ബോർഡുകളിലും മോഷണമുണ്ടെന്നും വെള്ളാപ്പള്ളി നടേശൻ ആരോപിച്ചു. ഒരുപാട് കള്ളന്മാരെയും കള്ളന്മാരുടെ കണ്ണികളെയും കണ്ടു പിടിക്കാൻ ഒരവസരം ഉണ്ടായി. ഈ സംവിധാനം മാറാതെ ഒന്നും ശരിയാവില്ല. ദേവസ്വം തലപ്പത്ത് ഐഎഎസുകാർ വരട്ടെയെന്നും പഴുതടച്ച് അന്വേഷണം നടക്കണമെന്നും ആവിശ്യപ്പെട്ടു.