
വെഞ്ഞാറമൂട് കൂട്ടക്കൊല: കൊല്ലപ്പെട്ട ലത്തീഫിന്റെ മൊബൈൽഫോണും അലമാരയുടെ താക്കോലും കണ്ടെത്തി
|അഫാന്‍റെ പിതൃസഹോദരൻ ലത്തീഫിന്‍റെ ചുള്ളാളത്തുള്ള വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊല കേസിൽ പ്രതി അഫാനുമായുള്ള തെളിവെടുപ്പ് തുടരുന്നു. പിതൃസഹോദരൻ ലത്തീഫിനെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസിൽ ചുള്ളാളത്തുള്ള വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ലത്തീഫിന്റെ മൊബൈൽഫോണും അലമാരയുടെ താക്കോലും തെളിവെടുപ്പിൽ കണ്ടെത്തി.
ലത്തീഫിന്‍റെ വീട്ടിൽ 20 മിനിറ്റാണ് തെളിവെടുപ്പ് നടത്തിയത്. സോഫയിൽ ഇരുന്ന ലത്തീഫിനെയാണ് അഫാൻ ആദ്യം കൊലപ്പെടുത്തിയത്. ലത്തീഫിന്റെ കരച്ചിൽ കേട്ട് അടുക്കളയിൽ നിന്നെത്തിയ ഭാര്യയെയും അഫാൻ തലക്കടിച്ച് വീഴ്ത്തി. വീട്ടിലെ അലമാരയുടെ താക്കോലും കാറിന്റെ താക്കോലും മൊബൈൽ ഫോണും അഫാൻ കൈക്കലാക്കിയിരുന്നു. കൊലപാതകത്തിന് ശേഷം ഇത് വീടിന്റെ തൊട്ടടുത്ത പറമ്പിലേക്ക് വലിച്ചെറിഞ്ഞു. തിരിച്ചിലിനൊടുവിൽ ഇതും പൊലീസ് കണ്ടെടുത്തു.
ലത്തീഫിനെയും ഭാര്യയെയും കൊലപ്പെടുത്തിയ ശേഷം അഫാന്‍ സ്വന്തം വീട്ടിലെത്തുകയും പെൺസുഹൃത്ത് ഫർസാനയെയും അനിയനെയും കൊലപ്പെടുത്തുകയും ചെയ്തു. താൻ കൊലപാതകങ്ങൾ ചെയ്തുവെന്ന് ഫർസാനയോട് വെളിപ്പെടുത്തിയിരുന്നെന്നും തുടർന്നാണ് ഫർസാനയെയും കൊലപ്പെടുത്തിയതെന്നും അഫാൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.